ജക്കാര്‍ത്ത: 17 വർഷത്തെ കാത്തിരിപ്പ്, അതിനിടയിൽ എട്ട് തവണത്തെ ഗര്‍ഭമലസൽ, ഒടുവിൽ പ്രതീക്ഷക്ക് വക നൽകി കുഞ്ഞിന് ജൻമം നൽകി അപൂര്‍വ്വയിനത്തില്‍പെട്ട കണ്ടാമൃഗം. ഇന്തോനേഷ്യയിലെ ലാംപുങ് പ്രവിശ്യയിലെ വേ കാമ്പാസ് നാഷണല്‍ പാര്‍ക്കിലാണ് റോസ എന്ന് പേരുള്ള സുമാത്രന്‍ കാണ്ടാമൃഗം കുഞ്ഞിന് ജൻമം നല്‍കിയത്. വംശനാശത്തിന്റെ വക്കിലുള്ള സുമാത്രന്‍ കണ്ടാമൃഗങ്ങളെ കുറിച്ചുള്ള പ്രതീക്ഷക്ക് വക നല്‍കുന്നതാണ് ഈ വാർത്ത.
സംരക്ഷിത പ്രത്യുൽപാദന പരിപാടികളില്ലെങ്കില്‍ 40 വയസ് വരെ ആയുസ് കണക്കാക്കുന്ന സുമാത്രന്‍ കണ്ടാമൃഗങ്ങള്‍ ഉടന്‍ തന്നെ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ഇന്റര്‍നാഷണല്‍ റൈനോ ഫെഡേറഷന്റെ (ഐആര്‍എഫ്) നിഗമനം. തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഒരുക്കാലത്ത് ധാരാളമുണ്ടായിരുന്ന സുമാത്രന്‍ കണ്ടാമൃഗങ്ങളുടെ എണ്ണം കഴിഞ്ഞ രണ്ട് ദശാബ്‌ദത്തിനിടെ 70 ശതമാനമായാണ് കുറഞ്ഞത്. ലോകത്താകെ 80ൽ താഴെ സുമാത്രന്‍ കണ്ടാമൃഗങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
കുഞ്ഞിനെ റോസക്ക് വിട്ടു കൊടുക്കും മുമ്പ് കുഞ്ഞിന്റെ ആരോഗ്യവും മറ്റ് കാര്യങ്ങളും സംരക്ഷണ കേന്ദ്രത്തിലെ അധികൃതര്‍ വിലയിരുത്തി. വംശവര്‍ധനവിനായുള്ള പദ്ധതിയുടെ ഭാഗമായി 2005ലാണ് റോസ ആദ്യമായി ഗര്‍ഭിണിയാകുന്നത്. എന്നാല്‍ പിന്നീടുണ്ടായ എട്ട് ഗർഭവും അലസിയതോടെ അധികൃതര്‍ക്ക് ഈ വിഷയത്തിൽ പ്രതീക്ഷ നഷ്‌ടപ്പെടുകയായിരുന്നു. റോസയുടെ കാര്യത്തില്‍ നിരന്തരം ശ്രദ്ധ പുലര്‍ത്തിയ അധികൃതരെ വന, പരിസ്‌ഥിതി മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചു.
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ