ന്യൂഡെൽഹി: സൈനികനെന്ന വ്യാജേന ഹരിയാന പഞ്ച്‌കുളയിലെ ഛണ്ഡിമന്ദിർ മിലിട്ടറി സ്‌റ്റേഷനിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ അറസ്‌റ്റിൽ. ഗണേഷ് ഭട്ട്(36) എന്നയാളാണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഇയാൾ ആൾമാറാട്ടം നടത്താൻ ശ്രമിച്ചത്. അന്ന് ഗാർഡിനെ കബളിപ്പിച്ച് ഇയാൾ രക്ഷപെട്ടിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മിലിട്ടറി ഇന്റലിജൻസ് ഇയാളെ പിടികൂടിയത്.
സെപ്റ്റംബർ 3ആം തീയതി രാത്രി 10.35ഓടെയാണ് ഗണേഷ് ഭട്ട് സഞ്ചരിച്ച കാർ മിലിട്ടറി സ്‌റ്റേഷന്റെ ഗേറ്റിലെത്തിയത്. തുടർന്ന് മേജർ ഗണേഷ് എന്ന് സ്വയം പരിചയപ്പെടുത്തി അകത്തേക്ക് പ്രവേശിക്കാൻ ഇയാൾ സുരക്ഷാ ഉദ്യോഗസ്‌ഥനോട് അനുവാദം ചോദിക്കുകയായിരുന്നു. എന്നാൽ തിരിച്ചറിയൽ രേഖകൾ ഒന്നും ഹാജരാക്കാൻ ഇയാൾക്ക് സാധിച്ചിരുന്നില്ല.
മൊബൈൽ ഫോണിലെ സൈനിക വേഷത്തിലുള്ള ഫോട്ടോ മാത്രം ഇയാൾ കാണിച്ചതോടെ സംശയം തോന്നിയ സുരക്ഷ ഉദ്യോഗസ്‌ഥൻ കാറിന്റെ താക്കോൽ ഊരിയെടുക്കാൻ ശ്രമം നടത്തിയെങ്കിലും അതിന് കഴിഞ്ഞില്ല. തുടർന്ന് ആൾമാറാട്ടക്കാരൻ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ മിലിട്ടറി ഇന്റലിജൻസ് നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്‌ചയാണ് ഇയാളെ പിടികൂടിയത്. നിലവിൽ ഛണ്ഡിമന്ദിർ പോലീസിന് കൈമാറിയ ഇയാളെ ചോദ്യം ചെയ്‌തുവരികയാണ്.
Read also: ‘ഹരിത’ പിരിച്ചുവിട്ട നടപടി; കേരളം ചർച്ച ചെയ്യണമെന്ന് ഡിവൈഎഫ്ഐ