തിരുവനന്തപുരം: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ ‘ഹരിത’യുടെ കമ്മിറ്റി പിരിച്ചുവിട്ട മുസ്‌ലിം ലീഗ് നടപടിയിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. നടപടി അങ്ങേയറ്റത്തെ സ്‌ത്രീ വിരുദ്ധതയാണെന്ന് ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു.
സ്‌ത്രീകള്‍ക്ക് പരാതി നല്‍കാന്‍ പോലും ലീഗ് സ്വാതന്ത്ര്യം നല്‍കുന്നില്ല. ആധുനിക സമൂഹത്തിന് അപമാനമാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. ഇത്തരം പിരിച്ചുവിടലിലൂടെ സ്വതന്ത്ര അഭിപ്രായം ഇല്ലാതാക്കാന്‍ കഴിയില്ല. സ്‌ത്രീ വിരുദ്ധ സന്ദേശമാണ് ലീഗ് നല്‍കുന്നത്. ഇത് ലീഗിന്റെ ആഭ്യന്തര കാര്യമല്ല, കേരളം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്; എഎ റഹീം പ്രതികരിച്ചു.
ഒരു സംഘടനയുടെ ആഭ്യന്തര ജനാധിപത്യം പോലും ലീഗ് നേതൃത്വം അംഗീകരിക്കുന്നില്ല. ലീഗിലെ ആദര്‍ശധീരന്‍മാര്‍ എവിടെ? എംകെ മുനീറും മുഹമ്മദ് ബഷീറും എവിടെ? ഇവരൊക്കെയാണല്ലോ പലപ്പോഴും ആദര്‍ശം പ്രസംഗിക്കാറ്. കേരള ജനതക്ക് അപമാനമാണ് ലീഗെടുത്ത തീരുമാനം. ലീഗിന്റെ സ്‌ത്രീവിരുദ്ധത മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ഇത് സമൂഹം ചര്‍ച്ച ചെയ്യണം. ഹരിതയുടെ പ്രവര്‍ത്തകര്‍ നടത്തിയത് വിപ്ളവകരമായ നീക്കമാണ്. അവര്‍ ഉയര്‍ത്തിയ ശബ്‌ദം മാതൃകാപരമാണെന്നും റഹീം പറഞ്ഞു.
ഇന്ന് മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് ഹരിത കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. ഹരിത നടത്തിയത് തികഞ്ഞ അച്ചടക്ക ലംഘനമാണ് എന്നാണ് ലീഗിന്റെ വിലയിരുത്തൽ. പാർടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്‌ലിം ലീഗ് സംസ്‌ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു.
Most Read: കെടി ജലീല്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും; തെളിവുകള്‍ കൈമാറും