തൃശൂര്‍ : വയോധികയായ കോവിഡ് രോഗിയോട് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ക്രൂരത കാട്ടിയതായി ബന്ധുക്കളുടെ ആരോപണം. രോഗിയെ ആശുപത്രിയില്‍ കെട്ടിയിട്ടതായി വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ബന്ധുക്കള്‍. തൃശൂര്‍ ജില്ലയിലെ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനിയായ പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിക്കാണ് ആശുപത്രി അധികൃതരില്‍ നിന്നും ക്രൂരത നേരിടേണ്ടി വന്നത്. സംഭവം ചൂണ്ടിക്കാട്ടി നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രിക്കും ഡിഎംഒക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
കോവിഡ് ബാധിച്ചു ചികിൽസയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിബീവിയെ ഈ മാസം 20 ആം തീയതിയാണ് കുട്ടനല്ലൂര്‍ കോവിഡ് സെന്ററില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. മെഡിക്കല്‍ കോളേജില്‍ എത്തിയ കുഞ്ഞിബീവിയെ ശരിയായ രീതിയില്‍ പരിശോധിക്കാന്‍ ആശുപത്രി ജീവനക്കാര്‍ കൂട്ടാക്കിയില്ല എന്ന് പരാതിയില്‍ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. കൈപ്പിടി ഇല്ലാത്ത കട്ടിലില്‍ കിടത്തിയ രോഗി തറയില്‍ വീഴാന്‍ ഇടയായെന്നും അതിനെ തുടര്‍ന്ന് തലക്ക് സാരമായി പരിക്ക് പറ്റിയെന്നും ബന്ധുക്കൾ വ്യക്‌തമാക്കി. പിന്നീട് രോഗിയെ കട്ടിലില്‍ കെട്ടിയിട്ട സംഭവത്തിലേക്ക് കാര്യങ്ങള്‍ മാറിയെന്നും പരാതിയില്‍ ബന്ധുക്കള്‍ ആരോപിക്കുന്നു.
ആശുപത്രി അധുകൃതരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്‌ചയാണ് ഉണ്ടായതെന്നും സംഭവത്തില്‍ നടപടി സ്വീകരിക്കണം എന്നുമാണ് ബന്ധുക്കളുടെ ആവശ്യം. ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും നല്‍കിയ പരാതിയില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടിരുന്നതിന്റെ വീഡിയോ സഹിതമാണ് നല്‍കിയിരിക്കുന്നത്.
Read also : കോവിഡ് ബാധിതര്‍ കുറയുന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 90 ശതമാനത്തിലേക്ക്