തൃശൂർ: കൈക്കൂലി കേസിൽ അറസ്‌റ്റിലായ ഡോക്‌ടർ ഷെറി ഐസക്കിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോക്‌ടറാണ് ഷെറി ഐസക്ക്. കഴിഞ്ഞ ദിവസമാണ് ശസ്‌ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയ ഡോക്‌ടറെ വിജിലൻസ് കയ്യോടെ പിടികൂടിയത്. പാലക്കാട് സ്വദേശിയുടെ പരാതിയിലാണ് അറസ്‌റ്റ്.
സർജറിക്ക് 3000 രൂപയാണ് ഡോക്‌ടർ കൈക്കൂലി ആവശ്യപ്പെട്ടത്. സർജറിക്ക് തീയതി നൽകാൻ സ്വകാര്യ പ്രാക്‌ടീസ് നടത്തുന്ന സ്‌ഥലത്ത് 3000 എത്തിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് പരാതിക്കാരനിൽ നിന്ന് ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിയുടെ അടിസ്‌ഥാനത്തിൽ വിജിലൻസ് കൊടുത്തയച്ച നോട്ട് പരാതിക്കാരനിൽ കൊടുത്തുവിട്ട ശേഷം ഡോക്‌ടറെ കയ്യോടെ പിടികൂടുകയായിരുന്നു.
നേരത്തെയും ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നെങ്കിലും തെളിവ് ഇല്ലാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു. അതേസമയം, ഡോക്‌ടറുടെ സ്വത്തുക്കൾ സംബന്ധിച്ച് ഇഡി അന്വേഷണം നടത്തും. ഇയാളുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടർന്നാണ് കേസിൽ ഇഡി ഇടപെട്ടത്. അഞ്ചുലക്ഷത്തിന് മുകളിൽ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം. വിജിലൻസ് സ്‌പെഷ്യൽ സെല്ലും അന്വേഷിക്കും.
Most Read: തെരുവ് നായ ശല്യം; അടുത്ത മാസം വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി