ന്യൂഡെൽഹി: അക്രമകാരികളായ തെരുവ് നായകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന ബാലാവകാശ കമ്മീഷൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് എന്നിവർ സമർപ്പിച്ച ഹരജിയിൽ അടുത്ത മാസം 16ന് വിശദമായ വാദം കേൾക്കുമെന്ന് സുപ്രീം കോടതി. കേരളത്തിലെ സാഹചര്യം ഗുരുതരമാണെന്നും തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു.
എന്നാൽ, ഹരജിയുടെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് മൃഗസ്‌നേഹികളുടെ സംഘടനകൾ കോടതിയെ അറിയിച്ചു. ഇതോടെ എല്ലാ കക്ഷികൾക്കും ജില്ലാ പഞ്ചായത്തിന്റെ ഹരജികൾ നൽകാൻ കോടതി നിർദ്ദേശം നൽകുകയായിരുന്നു. രണ്ടാഴ്‌ചക്കകം എല്ലാ കക്ഷികളും ഹരജിയിൽമേലുള്ള അവരുടെ വാദങ്ങൾ കോടതിയിൽ സമർപ്പിക്കണം. തുടർന്ന് അടുത്ത മാസം 16ന് ഹരജികളിൽ വിശദമായ വാദം കേൾക്കുമെന്നും ജസ്‌റ്റിസ് കെജെ മഹേശ്വരി, ജസ്‌റ്റിസ് കെവി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.
അടിയന്തിര നടപടി സ്വീകരിക്കാൻ സർക്കാരുകൾക്കും, തദ്ദേശ സ്‌ഥാപനങ്ങൾക്കും നിർദ്ദേശം നൽകണമെന്നാണ് സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ ആവശ്യം. കണ്ണൂരിൽ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവവും കോഴിക്കോട് ജില്ലയിലെ ആറു സ്‌കൂളുകൾക്ക് തെരുവുനായ ശല്യം മൂലം അവധി പ്രഖ്യാപിച്ചതടക്കമുള്ള വിഷയങ്ങൾ കമ്മീഷൻ കോടതിയെ അറിയിച്ചു.
Most Read: വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കണ്ടെത്തി