തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉൽഘാടനം ചെയ്‌തതിനെ വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായ ചടങ്ങ് പോലെ ആയിരുന്നു ഉൽഘാടനം എന്ന് മുഖ്യമന്ത്രി വിമർശിച്ചു. നമ്മുടേത് ഒരു മതേതര രാജ്യമാണ്. നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ജനാധിപത്യത്തിന് നിരവധി ഭീഷണികൾ നിലനിൽക്കുന്ന കാലമാണിതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്ര സർക്കാർ തന്നെ ജനാധിപത്യത്തിന് ഭീഷണിയാകുന്ന അവസ്‌ഥയാണ്. പൊതുവേദിയിൽ സർക്കാരിൽ നിന്ന് ഉണ്ടാകേണ്ട കാര്യമല്ല ഇന്ന് ഉണ്ടായത്. പാർലമെന്റിലും ബിജെപി തടസം സൃഷ്‌ടിക്കുന്നു. പാർലമെന്റിന്റെ നടപടി ക്രമങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മനുഷ്യത്വവും രാക്ഷസീയതയും ഏറ്റുമുട്ടുന്നിടത്ത് നിക്ഷപക്ഷത ഉണ്ടായിക്കൂടാ. മതാധിഷ്‌ഠിത രാജ്യമാക്കാനുള്ള നീക്കമാണ് ആർഎസ്എസ് നിർദ്ദേശ പ്രകാരം കേന്ദ്രം നടത്തുന്നത്- മുഖ്യമന്ത്രി വിമർശിച്ചു.
മതഗ്രന്ഥങ്ങളെ ദേശീയ ഗ്രന്ഥങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തെ മതരാഷ്‌ട്രമാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. അതാണ് ഇന്ന് പാർലമെന്റിൽ കണ്ടതെന്നും മുഖ്യമന്ത്രി വിമർശിച്ചു. നമ്മുടെ പൗരത്വം മതത്തെ അടിസ്‌ഥാനമാക്കിയുള്ളതല്ല. എന്നാൽ, ഇതിനെ അട്ടിമറിച്ചു പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നു. മതന്യൂനപക്ഷങ്ങൾ രാജ്യത്ത് വേട്ടയാടപ്പെടുന്നു. എല്ലാം തങ്ങളുടെ കാൽക്കീഴിലായിരിക്കണമെന്ന നിർബന്ധമാണ് മോദി സർക്കാരിന്- മുഖ്യമന്ത്രി പറഞ്ഞു.
സംസ്‌ഥാനങ്ങൾ തൃപ്‌തരാകണമെങ്കിൽ അതിനുള്ള പ്രവർത്തനം കേന്ദ്രം ചെയ്യണം. സംസ്‌ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു. കാലവർഷവും വെള്ളപ്പൊക്കവും കോവിഡും നിപ്പയും ഓഖിയും നമ്മൾ നേരിട്ടിട്ടുണ്ട്. കേരളം ഇതിനെ എങ്ങനെ അതിജീവിക്കും എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. ഫണ്ടിന് വല്ലാതെ ഞെരുങ്ങുന്ന സർക്കാരാണ് നമ്മുടേത്. കേന്ദ്രം ആവശ്യമായ സഹായം നൽകിയില്ല. സഹായത്തിനായി ചില രാജ്യങ്ങളിൽ പോകാനുള്ള മന്ത്രിമാരുടെ നീക്കവും കേന്ദ്രം തടയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Most Read: ഡെൽഹിയിൽ സംഘർഷാവസ്‌ഥ; ഗുസ്‌തി താരങ്ങളെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്