ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഗുസ്‌തി താരങ്ങൾ നടത്തുന്ന വനിതാ മഹാ പഞ്ചായത്ത് തടഞ്ഞു പോലീസ്. സമരത്തിൽ നിന്ന് പിൻമാറാതെ മുന്നോട്ട് പോയ ഗുസ്‌തി താരങ്ങളെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എന്നാൽ, പോലീസ് വാഹനത്തിൽ കയറാതെ താരങ്ങൾ പ്രതിഷേധിച്ചു. ഏറെ ബലം പ്രയോഗിച്ചാണ് പോലീസ് താരങ്ങളെ അറസ്‌റ്റ് ചെയ്‌തത്.
ബജ്‌രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ മുൻനിര താരങ്ങളെയെല്ലാം കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ദേശീയ പാതാകയേന്തി പോലീസ് സ്‌ഥാപിച്ച ബാരിക്കേഡുകൾ മറികടന്നാണ് ഗുസ്‌തി താരങ്ങൾ മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ തടയാൻ പോലീസ് ബലം പ്രയോഗിച്ചു. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷി മാലിക്കിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങിയ സാക്ഷിയെ പോലീസ് വീണ്ടും ബലം പ്രയോഗിച്ചു വാഹനത്തിനുള്ളിലേക്ക് കയറ്റി. സംഘർഷത്തിലേക്ക് നയിച്ചത് പോലീസ് ആണെന്നും, തന്നെ മർദ്ദിച്ചതായും സാക്ഷി മാലിക് ആരോപിച്ചു. ഇതേ തുടർന്ന് ഗുസ്‌തി താരങ്ങൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. എന്നാൽ, ജന്തർ മന്ദറിൽ നിന്ന് പുറത്തേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് പോലീസ്.
ലൈംഗിക അതിക്രമ പരാതിയിൽ ബ്രിജ്ഭൂഷണെ ഉടൻ അറസ്‌റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഗുസ്‌തി താരങ്ങൾ മഹാ പഞ്ചായത്ത് സംഘടിപ്പിക്കുന്നത്. ജന്തർ മന്ദിറിൽ നിന്ന് പാർലമെന്റിന് മുന്നിലേക്കാണ് ഗുസ്‌തി താരങ്ങൾ മാർച്ച് നിശ്‌ചയിച്ചിരുന്നത്. ഇന്ന് പുതിയ പാർലമെന്റിന്റെ ഉൽഘാടനം നടക്കുന്നതിനാലാണ് ഈ ദിവസം തന്നെ സമരത്തിനായി താരങ്ങൾ തിരഞ്ഞെടുത്തത്.
Most Read: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; ചെങ്കോൽ സ്‌ഥാപിച്ചു