ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉൽഘാടന ചടങ്ങിന് മുന്നോടിയായി ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ പ്രധാനമന്ത്രി പുഷ്‌പാർച്ചന നടത്തി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജാ ചടങ്ങുകളിൽ പ്രധാനമന്ത്രിയും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ പൂർണകുംഭം നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ചു.
പുതിയ ചെങ്കോലിന് മുന്നിൽ മോദി നമസ്‌കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. ലോക്‌സഭാ സ്‌പീക്കറുടെ ഇരിപ്പിടത്തിന് സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്‌ഥാപിച്ചു. ശേഷം ലോക്‌സഭയിൽ നിലവിളക്ക് തെളിയിച്ചു. ഉൽഘാടന ഫലകവും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്‌തു. പുതിയ പാർലമെന്റ് നിർമിച്ച തൊഴിലാളികളെ പ്രധാനമന്ത്രി ആദരിച്ചു. പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥനയും നടന്നു.
ഉച്ചക്ക് 12 മണിക്ക് പാർലമെന്റിനെ കുറിച്ചുള്ള വീഡിയോ പ്രദർശനവും പ്രസംഗങ്ങളും നടക്കും. ഒരു മണിക്ക് 75 രൂപാ നാണയവും സ്‌റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കും. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങ് ബഹിഷ്‍കരിക്കുകയാണ്. സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്കൊപ്പം കർഷക സംഘടനകൾ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. ന്യൂഡെൽഹി മേഖലയിൽ സ്വകാര്യ വാഹനങ്ങൾക്ക് മൂന്ന് മണിവരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read: വകുപ്പ് വിഭജനത്തിലും മേൽക്കൈ; ധനകാര്യം അടക്കം സുപ്രധാന ചുമതല സിദ്ധരാമയ്യക്ക്