ബെംഗളൂരു: കർണാടകയിലെ സമ്പൂർണ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റതിന് പിന്നാലെ വകുപ്പ് വിഭജനത്തിൽ ധാരണയായി. മുഖ്യമന്ത്രി സ്‌ഥാനം നേടിയെടുത്തതിന് പിന്നാലെ കർണാടക സർക്കാരിലെ സുപ്രധാന വകുപ്പുകളിൽ അടക്കം സിദ്ധരാമയ്യ മേൽക്കൈ നേടിയെന്നാണ് റിപ്പോർട്ടുകൾ. ധനകാര്യം, കാബിനറ്റ്, ഭരണകാര്യം, രഹസ്യാന്വേഷണം തുടങ്ങിയ സുപ്രധാന വകുപ്പുകളും ചുമതല സിദ്ധരാമയ്യക്കാണ്.
ജലസേചനം, നഗരവികസനം എന്നീ രണ്ടു വകുപ്പുകളുടെ ചുമതല മാത്രമാണ് ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിന് ലഭിച്ചത്. ജി പരമേശ്വരയാണ് ആഭ്യന്തര മന്ത്രി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയ്‌ക്ക് ഗ്രാമവികസന വകുപ്പാണ് ലഭിച്ചത്. എച്ച്‌കെ പാട്ടീൽ ആണ് നിയമമന്ത്രി. കെഎച്ച് മുനിയപ്പയ്‌ക്കാണ് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് ലഭിച്ചത്.
എച്ച്സി മഹാദേവപ്പ, ശിവാനന്ദ് പാട്ടീൽ, കെജെ ജോർജ് ശരണബാസപ്പ എന്നിവരും മന്ത്രിസഭയിലെത്തി. അതേസമയം, മുതിർന്ന നേതാക്കളായ ആർവി ദേശ്‌പാണ്ഡെ, ടിബി ജയചന്ദ്ര തുടങ്ങിയവർക്ക് മന്ത്രി സ്‌ഥാനം ലഭിച്ചില്ല. മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മിൽ ഭിന്നാഭിപ്രായം നിലനിന്നിരുന്നതായാണ് വിവരം.
രണ്ടു ദിവസമായി ഡെൽഹിയിൽ ചർച്ചകൾ പുരോഗമിക്കുക ആയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവർ ബുധനാഴ്‌ച ഡെൽഹിയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. ഇതോടെയാണ്, പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുത്തത്. ആദ്യ രണ്ടു വർഷം പട്ടികയിൽ മാറ്റം ഉണ്ടാകാൻ സാധ്യതയില്ല.
ഇന്ന് രാവിലെ 11.45ന് രാജ്‌ഭവനിൽ നടന്ന ചടങ്ങിലാണ് 24 പേർ സത്യപ്രതിജ്‌ഞ ചെയ്‌ത് മന്ത്രിസഭയിലെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനുമൊപ്പം എട്ടു മന്ത്രിമാർ ഈ മാസം 20ന് സത്യപ്രതിജ്‌ഞ ചെയ്‌തിരുന്നു. ഇതോടെ മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയർന്നു. മന്ത്രിമാരിൽ 12 പേർ പുതുമുഖങ്ങളാണ്. ലക്ഷ്‌മി ഹെബ്ബാൾക്കർ മാത്രമാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ സാന്നിധ്യം.
Most Read: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്