തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ഫ്‌ളാഗ് ഓഫ് ഈ മാസം 25ന് പ്രധാനമന്ത്രി ഉൽഘാടനം ചെയ്യും. രാവിലെ 10.30 മുതൽ 10.50 വരെയാണ് ഉൽഘാടന ചടങ്ങുകൾ നടക്കുക. അതേസമയം, വന്ദേഭാരത് ഉൽഘാടന യാത്രയിൽ പ്രധാനമന്ത്രി ഉണ്ടായിരിക്കില്ല. രണ്ടു ദിവസത്തെ കേരളാ സന്ദർശനെത്തുന്ന പ്രധാനമന്ത്രി തിങ്കളാഴ്‌ച കൊച്ചിയിലെത്തും. അന്നേ ദിവസം വൈകിട്ട് അഞ്ചരക്ക് നാവിക ആസ്‌ഥാനത്ത് റോഡ് ഷോ നടത്തും.
വൈകിട്ട് ആറിന് തേവര എസ്എച്ച് കോളേജ് മൈതാനത്ത് ബിജെപി നടത്തുന്ന ‘യുവം’ കോൺക്ളേവിൽ സംസാരിക്കും. വൈകിട്ട് താജ് മലബാറിലാണ് താമസം. ചൊവ്വാഴ്‌ചയാണ് വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ്. 20 മിനിട്ടാണ് പ്രധാനമന്ത്രി ഉൽഘാടന സംഗമത്തിൽ പങ്കെടുക്കുക. അതേസമയം, വന്ദേഭാരതിന്റെ ഉൽഘാടനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തെ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്കാണ് 23,24 25 തീയതികളിൽ മാറ്റം വരുത്തിയിട്ടുള്ളത്. 23, 24 തീയതികളിൽ മലബാർ എക്‌സ്‌പ്രസും ചെന്നൈ മയിലും കൊച്ചുവേളിയിൽ നിന്നാവും യാത്ര തുടങ്ങുക. ചെന്നൈ മെയിൽ 3.05നും മലബാർ 6.45നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെയാകും.
23ന് എത്തുന്ന ശബരി എക്‌സ്‌പ്രസും 24ന് മധുരയിൽ നിന്ന് എത്തുന്ന അമൃത എക്‌സ്‌പ്രസും കൊച്ചുവേളിയിൽ യാത്ര അവസാനിപ്പിക്കും. കൊല്ലം-തിരുവനന്തപുരം എക്‌സ്‌പ്രസ് 24, 25 തീയതികളിൽ കഴക്കൂട്ടത്ത് നിന്നാവും യാത്ര ആരംഭിക്കുക. നാഗർകോവിൽ-കൊച്ചുവേളി എക്‌സ്‌പ്രസ് 24, 25 തീയതികളിൽ നേമം വരയെ ഉണ്ടാകൂ. മടക്കയാത്ര നെയ്യാറ്റിൻകരയിൽ നിന്നാവും. അനന്തപുരി എക്‌സ്‌പ്രസിനും പൂനെ എക്‌സ്‌പ്രസിനും നഗർകോവിലിനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ നിയന്ത്രണം ഉണ്ടാകും.
Most Read: ആഭ്യന്തര കലാപം; സുഡാനിൽ 72 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു