മഞ്ചേരി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി എആർ നഗർ വികെപടിയിൽ മരം മുറിച്ചപ്പോൾ അതിലെ കൂടുകളിൽ ഉണ്ടായ പക്ഷികുഞ്ഞുങ്ങൾ ചത്ത സംഭവത്തിൽ മൂന്നുപേർ റിമാൻഡിലായി. കേസിൽ ഒളിവിൽ പോയ തെലങ്കാന വാറങ്കൽ സ്വദേശി നാഗരാജുവിനായി വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് റോഡ് പണിയുടെ എൻജിനീയർ.
വന്യജീവി സംരക്ഷണ നിയമപ്രകാരം വനംവകുപ്പാണ് നടപടി സ്വീകരിച്ചത്. കരാറുകാർക്കെതിരെയും കേസുടുത്തിരുന്നു. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ ജാർഖണ്ഡ് സ്വദേശി വികാസ് കുമാർ രാജക് (22), തമിഴ്‌നാട് സേലം സ്വദേശി മഹാലിംഗം (32), സൂപ്പർവൈസർ കോയമ്പത്തൂർ സ്വദേശി എൻ.മുത്തുകുമാരൻ (39) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്.
ഈ 17ആം തീയതി വരെയാണ് ഫോറസ്‌റ്റ് മജിസ്ട്രേട്ട് ഇവരെ റിമാൻഡ് ചെയ്‌തത്. പ്രതികളുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ചത്ത പക്ഷികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇവയെ സംസ്‌കരിക്കാൻ എടവണ്ണ റേഞ്ച് ഓഫിസറോട് കോടതി നിർദേശിച്ചു. കേസിൽ, എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ വനം ഓഫിസ് ഉദ്യോഗസ്‌ഥരാണ് അന്വേഷണം നടത്തുന്നത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി നേരത്തേ രണ്ടത്താണിയിൽ മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവത്തിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തിൽ കുറ്റക്കാരായ ആർക്കെതിരെയും ഇതുവരെ നിയമനടപടികൾ ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.
അതേസമയം, ജില്ലാ സാമൂഹിക വിഭാഗം പക്ഷികൾ കൂട്ടമായി താമസിക്കുന്ന കൊറ്റില്ലങ്ങളുടെ മാപ്പിങ് ജിഎപിഎസ് സംവിധാനം തുടങ്ങി. വികസനഭാഗമായി മരങ്ങളോ മറ്റോ മുറിച്ചുമാറ്റുമ്പോൾ പക്ഷികൾക്ക് അപകടം സംഭവിക്കാതിരിക്കാനാണ് മാപ്പിങ് നടത്തുന്നത്. കൊറ്റില്ലങ്ങളുള്ള സ്‌ഥലങ്ങളിലെ നാട്ടുകാർക്ക് ബോധവൽക്കരണവും നൽകി വരുന്നു.
ഇത്തരം കൊറ്റില്ലങ്ങളുള്ള മരങ്ങൾ നശിപ്പിക്കാനുള്ള ശ്രമം നടന്നാൽ സാമൂഹിക വനവൽക്കരണ വിഭാഗത്തെ അറിയിക്കണമെന്നാണ് നാട്ടുകാർക്കു നിർദേശം നൽകുന്നത്. മാപ്പിങ് പൂർത്തിയായ ശേഷം ഈ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക മൊബൈൽ ആപ്പ് പുറത്തിറക്കാനും ഉദ്ദേശിക്കുന്നതായി സാമൂഹിക വനവൽക്കരണ വിഭാഗം ഡിഎഫ്ഒ വി. സജികുമാർ പറഞ്ഞു. മലപ്പുറം, നിലമ്പൂർ റേഞ്ചുകൾക്കു കീഴിലുള്ള പ്രദേശങ്ങളിലെല്ലാം വരും ദിവസങ്ങളിൽ മാപ്പിങ് നടക്കും.
മഴക്കാലം അടുക്കുമ്പോൾ കൊക്കുകളും മറ്റ് അനേകം നീർപ്പക്ഷികളും കൂട് വെയ്‌ക്കുന്ന സ്‌ഥലത്തെയാണ് കൊറ്റില്ലം എന്നുപറയുന്നത്. ഇവ ഒത്തുചേർന്ന് വലിയ മരങ്ങളിലോ മരക്കൂട്ടങ്ങളിലോ ആണ് കൂടുകൾ വെയ്‌ക്കാറ്. കേരളത്തിലെ മിക്കസ്‌ഥലങ്ങളിലും ഒരു കാലത്ത് കൊറ്റില്ലങ്ങൾ ഉണ്ടായിരുന്നു. എന്നാൽ പക്ഷിവേട്ടയും മരം മുറിക്കലും കാരണം നിരവധി കൊറ്റില്ലങ്ങൾ നശിച്ചു. കുമരകം പക്ഷി സങ്കേതത്തിൽ ഇപ്പോഴും കൊറ്റില്ലങ്ങളുണ്ട്.
Most Read: വിലക്കയറ്റം; കോൺഗ്രസിന്റെ മെഗാറാലി രാംലീല മൈതാനത്ത്