തേഞ്ഞിപ്പലം: കാസർഗോഡ്-തിരുവനന്തപുരം ജലപാതയുടെ ഭാഗമായി കടലുണ്ടി പുഴയിലെ നാല് പാലങ്ങളും അണക്കെട്ടും പൊളിച്ച് പണിയേണ്ടി വരുമെന്ന് ജലസേചന വിഭാഗത്തിന്റെ റിപ്പോർട്. ഒലിപ്രംകടവ്, മാതാപ്പുഴ, തയ്യിലക്കടവ്, കാര്യാട് പാലങ്ങളും മണ്ണട്ടംപാറ അണക്കെട്ടുമാണ് പൊളിച്ച് പണിയേണ്ടി വരികയെന്ന് ജലസേചന വിഭാഗം അധികൃതർ അറിയിച്ചു. കടലുണ്ടി പുഴയിലെ ഒലിപ്രംതിരുത്തി-മൂന്നിയൂർ ചുഴലി എന്നീ 10 കിലോമീറ്റർ പരിധിയിലെ ഭാഗങ്ങളാണ് ജലപാതയിൽ ഉൾപ്പെടുന്നത്.
മണ്ണട്ടംപാറ അണക്കെട്ടിന് 50 വർഷം, ഒലിപ്രംകടവ് പാലത്തിന് 24 വർഷം തയ്യിലക്കടവ് പാലത്തിന് 40 വർഷവും പഴക്കമുണ്ട്. മാതാപ്പുഴ, കാര്യാട് പാലങ്ങൾ നിർമിച്ചിട്ട് അധികനാൾ ആയിട്ടില്ല. 2025ന് ശേഷമേ പാലങ്ങൾ പൊളിച്ച് പണിയുന്ന ജോലികൾ തുടങ്ങുവെന്നാണ് സൂചന.
ജലപാതയുടെ ഭാഗമായി ജില്ലയിൽ നിന്ന് 17 പാലങ്ങളാണ് പൊളിച്ച് പണിയാനുള്ള പരിഗണനയിൽ ഉള്ളത്. അതിൽ മണ്ണട്ടംപാറ അണക്കെട്ടും, നാല് പാലങ്ങളും മാത്രമാണ് കടലുണ്ടി പുഴയിൽ ഉള്ളത്. 3 പാലങ്ങൾ കോഴിക്കോട്, മലപ്പുറം ജില്ലാ അതിർത്തിയിലെ കനോലി കനാലിലാണ്. 3 പാലങ്ങളും 2 വർഷത്തിനകം പൊളിച്ച് പണിയും. ശേഷമാണ് കടലുണ്ടി പുഴയിലെ പാലങ്ങൾ പൊളിച്ച് മാറ്റുക.
Read Also: ഡെല്‍ഹിയിൽ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ