കാസർഗോഡ്: പശുവിതരണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ. പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥനായ ഡയറി ഫാം ഇൻസ്‌പെക്‌ടർ എം ബിനു മോനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്. കാസർഗോഡ് ജില്ലയിലെ കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ പശു വിതരണ പദ്ധതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഇയാൾക്കെതിരെ വിജിലൻസ് കേസ് എടുത്തിരുന്നു.
പദ്ധതി പ്രകാരം പശുവിന്റെ വിലയുടെ പകുതിയോ, പരമാവധി 30,000 രൂപയോ ഒരാൾക്ക് സബ്സിഡിയായി ലഭിക്കണം. എന്നാൽ, സബ്‌സിഡി ലഭിക്കാത്തതിനെ തുടർന്ന് നിരവധിപേർ പരാതിയുമായി എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. സബ്സിഡിയായി അനുവദിക്കേണ്ട തുക നിർവഹണ ഉദ്യോഗസ്‌ഥനായ ബിനു മോൻ ഇയാളുടെ അടുപ്പക്കാരായ പത്ത് പേരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.
പണം എത്തിയ ഉടനെ തുക പിൻവലിച്ച് അവർ ബിനുമോന് നൽകുകയും ചെയ്‌തു. ഇതിനിടെ, അപേക്ഷകരുടെ കണ്ണിൽ പൊടിയിടാൻ ചിലർക്ക് ചെറിയ തുകകൾ നൽകുകയും ചെയ്‌തിരുന്നു. എന്നാൽ, ഭൂരിഭാഗം പേർക്കും ഒരുരൂപ പോലും കിട്ടിയിരുന്നില്ല. തുടർന്ന് ഉദ്യോഗസ്‌ഥന് എതിരെ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
Most Read: പ്രതിഷേധം ശക്‌തം; ഡെൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്