ന്യൂഡെൽഹി: രാഹുൽ ഗാന്ധി എംപിയുടെ വയനാട് കൽപ്പറ്റയിലെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ ഡെൽഹിയിലും പ്രതിഷേധം ശക്‌തമാക്കി കോൺഗ്രസ്. ഡെൽഹി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. എസ്എഫ്ഐയുടെ അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
സംസ്‌ഥാന കമ്മിറ്റിയോ ദേശീയ കമ്മിറ്റിയോ അറിയാതെ എസ്എഫ്ഐ പ്രവത്തകർ എംപിയുടെ ഓഫിസ് അടിച്ച് തകർക്കില്ല. എന്തിന്റെ പേരിലാണ് ആക്രമം നടത്തിയത്? എസ്എഫ്ഐ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും, എസ്എഫ്ഐയുടെ അക്രമ രാഷ്‌ട്രീയം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ഡെൽഹിയിൽ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധം കടുപ്പിക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ വയനാട് ജില്ലയിൽ ക്യാമ്പ് ചെയ്യുകയാണ്. വൈകിട്ട് പൊതുസമ്മേളനവും പ്രതിഷേധ റാലിയും നടക്കും. അതിനിടെ, മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽഗാന്ധി എംപി 30ന് വയനാട്ടിൽ എത്തും. രാവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംപിയുടെ ഓഫിസ് സന്ദർശിച്ചിരുന്നു.
ഓഫിസ് ആക്രമണത്തിൽ സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഡിവൈഎസ്‌പിയെ സസ്‌പെൻഡ് ചെയ്‌തത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും ഡിവൈഎഫ്ഐ അറിവോടെയാണ് അക്രമം നടന്നതെന്നും വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ അറസ്‌റ്റിലായ എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിലായി. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.
Most Read: ഓപ്പറേഷൻ മൽസ്യ; കൊല്ലത്ത് നിന്നും 10,750 കിലോഗ്രാം പഴകിയ മൽസ്യം പിടികൂടി