കൊല്ലം: ജില്ലയിലെ ആര്യങ്കാവിൽ നിന്നും പഴകിയ മൽസ്യങ്ങൾ പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ 10,750 കിലോഗ്രാം മൽസ്യമാണ് പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ കൊല്ലം തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് ആര്യങ്കാവിൽ മിന്നൽ പരിശോധന നടത്തിയത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് ഓപ്പറേഷൻ മൽസ്യ എന്ന പേരിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് മൽസ്യങ്ങൾ പിടികൂടിയത്. 3 ലോറികളിൽ ആയി കൊണ്ടുവന്ന 10,750 കിലോ മൽസ്യമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ മൽസ്യങ്ങൾ പഴുത്ത് അളിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ നിലയിലാണെന്ന് കണ്ടെത്തി. കേരളത്തിൽ അടൂർ, ആലങ്കോട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ വിൽപന നടത്താനായി തമിഴ്‌നാട്ടിലെ നാഗപട്ടണം, കടലൂർ എന്നിവിടങ്ങളിൽ നിന്നാണ് മൽസ്യം കൊണ്ടുവന്നത്.
ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെ തമിഴ്‌നാട്ടിൽ നിന്നും വലിയ തോതിൽ പഴകിയ മൽസ്യങ്ങൾ കേരളത്തിൽ എത്തുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ജില്ലയിലെ വിവിധ ചന്തകളിൽ നിന്നും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റേയും പരിശോധനകളിൽ പഴകിയ മൽസ്യങ്ങൾ പിടിച്ചെടുത്തിരുന്നു.
Read also: 3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത്