കൊച്ചി: ഇസ്രോ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഡെപ്യൂട്ടി ഡയറക്‌ടർ ആർബി ശ്രീകുമാർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കേസിൽ ഏഴാം പ്രതിയാണ് ശ്രീകുമാർ. നേരത്തെ ഗുജറാത്ത് ഹൈക്കോടതി ശ്രീകുമാറിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ അന്വേഷണവുമായി മുന്നോട്ട് പോകാൻ സിബിഐക്ക് സുപ്രീം കോടതി അനുമതി നൽകി. നിയമപരമായ നടപടികള്‍ക്ക് കോടതിയുടെ പ്രത്യേക അനുമതി ആവശ്യമില്ല. തെളിവുകളുടെ അടിസ്‌ഥാനത്തില്‍ സിബിഐക്ക് കൂടുതല്‍ സ്വതന്ത്രമായ അന്വേഷണത്തിലേക്ക് നീങ്ങാമെന്നും വ്യക്‌തമാക്കിയ സുപ്രീം കോടതി സിബിഐ അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നമ്പി നാരായണനെതിരായ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിലെ അന്വേഷണം ജസ്‌റ്റിസ് ഡികെ ജയിൻ സമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മാത്രമാകരുത്. ഗൂഢാലോചനക്ക് പിന്നിലെ വസ്‌തുത സിബിഐ തന്നെ അന്വേഷിച്ച് കണ്ടെത്തണം. ജസ്‌റ്റിസ് ജയിൻ സമിതിയെ നിയോഗിച്ചത് കോടതിക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ വേണ്ടി മാത്രമാണ്. ഡികെ ജയിന്‍ സമിതി ഇനിയും തുടരേണ്ട സാഹചര്യമില്ലെന്നും ജസ്‌റ്റിസ് എഎം ഖാൻവീൽക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ ഗൂഢാലോചന നടന്നോ എന്ന് പരിശോധിച്ച റിട്ട. ജസ്‌റ്റിസ് ഡികെ ജയിൻ സമിതി റിപ്പോര്‍ട്ടിൻമേലാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അന്വേഷണം സുപ്രീം കോടതി സിബിഐക്ക് വിട്ടത്. ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ അപേക്ഷിയിലാണ് ജസ്‌റ്റിസ് ജയിൻ സമിതിയെ സുപ്രീം കോടതി നിയോഗിച്ചത്.
Most Read: കോവിഡ് വ്യാപനത്തിൽ ആശങ്ക; കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്