ചണ്ഡീഗഡ്: പഞ്ചാബിലെ കപൂർത്തലയിൽ ആൾക്കൂട്ടം ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ മതനിന്ദക്ക് തെളിവില്ലെന്നും കൊലപാതകത്തിന് ഉടൻ കേസെടുക്കുമെന്നും മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്‌ച, കപൂർത്തലയിലെ ഒരു ഗുരുദ്വാരയിൽ സിഖ് പതാക നീക്കം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ഒരാളെ പോലീസിന്റെ സാന്നിധ്യത്തിൽ ആൾക്കൂട്ടം ഓടിച്ചിട്ട് തല്ലിക്കൊന്നിരുന്നു.
ആൾകൂട്ടം ഇയാളെ ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി അശുദ്ധമാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഒരാളെ തല്ലിക്കൊന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം. എന്നാൽ, കപൂർത്തലയിലെ സംഭവത്തിൽ മതനിന്ദ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“ഒരു മതനിന്ദാ ശ്രമമോ അതിനെ പിന്തുണക്കുന്നതിനുള്ള തെളിവുകളോ ഞങ്ങൾ കണ്ടെത്തിയില്ല. എഫ്‌ഐആർ ഭേദഗതി ചെയ്യും,”- ചന്നി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കൊല്ലപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ മൃതദേഹം നഗരത്തിലെ പൗര അധികാരികൾ സംസ്‌കരിച്ചു. മൂർച്ചയേറിയ ആയുധം കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്നും ശരീരത്തിൽ ആഴത്തിലുള്ള 30 മുറിവുകളുണ്ടെന്നും പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ ഗുരുദ്വാരയിൽ ദൈവനിന്ദ ആരോപിച്ച് 48 മണിക്കൂറിനിടെ രണ്ടുപേരെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. അമൃത്‌സറിലെ സുവർണക്ഷേത്രത്തിൽ അതിക്രമിച്ചു കയറി അശുദ്ധമാക്കാൻ ശ്രമിച്ചെന്നാരോപിച്ച് ആണ് ഒരാളെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നത്. ഇതിന് പിന്നാലെ കപൂർത്തലയിലെ ഗുരുദ്വാരയിൽ സിഖ് പതാകയെ അവഹേളിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് നിസാംപുർ ഗ്രാമത്തിലെ ഒരുകൂട്ടം ആൾക്കാർ മറ്റൊരാളെ ഓടിച്ചിട്ടുപിടിച്ചു മർദ്ദിക്കുകയും ഇയാൾ കൊല്ലപ്പെടുകയും ആയിരുന്നു.
Most Read: ലുധിയാന സ്‌ഫോടനം; ഭീകരാക്രമണ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു