കൊച്ചി: മൂവാറ്റുപുഴയിൽ ആൾക്കൂട്ടം പിടികൂടി കെട്ടിയിട്ടു ചോദ്യം ചെയ്‌ത അതിഥി തൊഴിലാളി ആശുപത്രിയിൽ മരിച്ച സംഭവത്തിൽ കസ്‌റ്റഡിയിൽ എടുത്ത പത്തുപേരിൽ സിപിഐയുടെ മുൻ പഞ്ചായത്തംഗവും ഉൾപ്പെടുന്നു.
സംഭവത്തിൽ പൊലീസിനും വീഴ്ച്ചയെന്ന് ആരോപണം. സംഭവം അറിയിച്ചിട്ടും പൊലീസ് എത്താൻ വൈകിയെന്നും പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നുമാണ് ആരോപണം. മരിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിനെ മർദിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുമ്പോഴും നെഞ്ചിലും തലയിലും മർദനമേറ്റു തന്നെയാണ് മരണമെന്ന് പൊലീസ് സ്‌ഥിരീകരിച്ചിരുന്നു.
വാളകത്ത് ഹോട്ടലിൽ അശോകിനൊപ്പം ജോലി ചെയ്‌തിരുന്ന പെണ്‍സുഹൃത്തിനെ കാണാൻ വൈകിട്ട് അവരുടെ താമസസ്‌ഥലത്ത് എത്തിയതായിരുന്നു ഇയാൾ. എൽഎൽബിക്ക് പഠിച്ചിരുന്ന മറ്റൊരു പെൺകുട്ടിയും ഈ യുവതിക്കൊപ്പം ഇവിടെ താമസിച്ചിരുന്നു. ഇവർ രാമമംഗലം സ്വദേശികളാണെന്നും അതല്ല, തിരുവാണിയൂർ സ്വദേശികളാണെന്നും പറയപ്പെടുന്നു.
ഇവരുടെ വീട്ടിൽ വച്ച് അശോക് ദാസ് മദ്യപിച്ചു എന്ന് പൊലീസ് പറയുന്നു. പിന്നീട് അശോകിന്റെ സുഹൃത്തായ യുവതി ഹോട്ടലിലേക്ക് പോയെങ്കിലും ഏഴരയോടെ തിരിച്ചെത്തി. വീട്ടിലുണ്ടായിരുന്ന പെൺകുട്ടി പേടിച്ച് നിരന്തരം വിളിച്ചതോടെയാണ് സുഹൃത്ത് തിരിച്ചു വന്നതെന്ന് പൊലീസ് പറയുന്നു. വരുമ്പോൾ വീട്ടിലുണ്ടായിരുന്ന പെൺകുട്ടി കുളിമുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു.
ഇതിന്റെ പേരിൽ അശോക് ദാസും പെൺസുഹൃത്തുമായി തർക്കമുണ്ടായെന്നും താൻ തെറ്റുകാരനല്ലെന്ന് പറഞ്ഞ് ഇയാള്‍ ജനൽച്ചില്ല് ഇടിച്ചു പൊട്ടിക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ ഭാഷ്യം. കൈക്ക് പരുക്ക് പറ്റുന്നത് ഇങ്ങനെയാണ്. പിന്നീട് ഇവിടെ നിന്ന് ഇറങ്ങിയോടി. വീടുകൾക്ക് സമീപം കൈയിൽ ചോരയൊലിപ്പിച്ച നിലയിൽ കണ്ട ഇയാളോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ഓടിപ്പോവുകയും തുടർന്ന് പിടികൂടുകയും ചെയ്തെന്നാണ് നാട്ടുകാരും അയൽ വീടുകളിലുള്ളവരും പറയുന്നത്.
നാട്ടുകാർ പിടികൂടുന്നതു വരെ ഈ പരുക്ക് മാത്രമേ ഇയാൾക്ക് ഉണ്ടായിരുന്നുള്ളൂ എന്നും പറയപ്പെടുന്നു. ഓടിപ്പോയ ഇയാളെ സ്‌ഥലത്ത് കൂടിയിരുന്നവർ പിന്തുടരുകയും ഇതിനിടയിലാണ് മർദനമേറ്റതെന്നും കരുതുന്നു. ഇയാളെ പിടികൂടാൻ നേതൃത്വം നൽകിയവരിൽ ചിലരും ഈ സമയത്ത് മദ്യപിച്ചിരുന്നതായി സൂചനകളുണ്ട്. തൂണിൽ പിടിച്ചു കെട്ടിയിടുന്നതിനിടയിലാണ് കൂടുതൽ മർദനമേറ്റത്. രാത്രി ഒമ്പതരയോടെ പൊലീസിനെ അറിയിച്ചെങ്കിലും വൈകിയാണ് ഇവർ സ്‌ഥലത്തെത്തിയത് എന്ന് നാട്ടുകാർ പറയുന്നു. ചോരയൊലിപ്പിച്ചിരിക്കുന്ന ഇയാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ വൈകിയെന്നും നാട്ടുകാർ ആരോപിക്കുന്നു.
NATIONAL | മദ്യനയ അഴിമതിക്കേസ്; ഇഡി ഒന്നും കണ്ടെത്തിയില്ലെന്ന് സുപ്രീം കോടതി