മൂവാറ്റുപുഴ: ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് തലച്ചോറിലുണ്ടായ രക്‌തസ്രാവവും ശ്വാസകോശം തകർന്നതുമാണ് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസിന്റെ (24) മരണത്തിന് കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ പത്ത് പേരുടെയും അറസ്‌റ്റ് രേഖപ്പെടുത്തി കൊലക്കുറ്റം ഉൾപ്പടെ ചുമത്തി കേസ് രജിസ്‌റ്റർ ചെയ്‌തു.
ബിജേഷ് (44), അമൽ (39), സനൽ (38), ഏലിയാസ് കെ പോൾ (55), അനീഷ് (40), സത്യകുമാർ (56), മക്കളായ കേശവ് (20), സൂരജ് (26), എമിൽ (27), അതുൽ കൃഷ്‌ണ (23) എന്നിവരാണ് അറസ്‌റ്റിലായത്. പ്രതികളിൽ അഞ്ചുപേരെ അക്രമം നടന്ന വാളകം കവലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. അശോക് ദാസിനെ ആദ്യം ചോദ്യം ചെയ്‌ത വീടിന്റെ മുറ്റത്തും ഓടിച്ചിട്ട് പിടികൂടി കെട്ടിയിട്ട ഇടങ്ങളിലും തെളിവെടുപ്പ് നടത്തി.
സംഭവ സ്‌ഥലത്തെ സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. മരണകാരണം ആൾക്കൂട്ട ആക്രമണം തന്നെയെന്ന് സ്‌ഥിരീകരിച്ച പോലീസ്, ഇതിനുള്ള തെളിവുകളും ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ ചെനീസ് വിഭവങ്ങളുടെ കുക്കായി ജോലി ചെയ്‌തിരുന്ന അശോക് ദാസിനെതിരെ വ്യാഴാഴ്‌ച രാത്രിയാണ് ആക്രമണം ഉണ്ടായത്.
വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്ന് രക്‌തം വാർന്നൊഴുകുന്ന നിലയിൽ ഓടിയെത്തിയ ഇയാളെ നാട്ടുകാർ ചോദ്യം ചെയ്യുകയും ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തൂണിൽ കെട്ടിയിടുകയുമായിരുന്നു. ഇതിനിടയിൽ മർദ്ദനം നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. സുഹൃത്തിന്റെ വീട്ടിൽ നടന്ന തർക്കത്തെ തുടർന്ന് അശോക് ദാസ്, അലമാരയുടെ ചില്ല് ഇടിച്ചു തകർത്തപ്പോൾ കൈയ്യിൽ മുറിവേറ്റു. ഈ മുറിയുമായി ഓടിയെത്തിയപ്പോഴാണ് നാട്ടുകാർ ഇയാളെ തടഞ്ഞത്.
ഇയാളുടെ സുഹൃത്തുക്കളായ യുവതികളുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വീട്ടിൽ നിന്ന് ഓടിപ്പോകുമ്പോൾ അശോക് ദാസിന്റെ കൈയിൽ ഒരു മുറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് യുവതികളുടെ മൊഴി. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടേ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read| അഭിഭാഷകരും ന്യായാധിപൻമാരും പ്രത്യേക പക്ഷത്തോട് പ്രതിബദ്ധരായിരിക്കരുത്; ചീഫ് ജസ്‌റ്റിസ്