അമൃത്‌സർ: പഞ്ചാബിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മൂന്ന് തവണ മുന്നറിയിപ്പ് നൽകിയിരുന്നു. പഞ്ചാബിലെ സെൻസിറ്റീവ് മേഖലകളിലും ജനത്തിരക്കേറിയ ഇടങ്ങളിലും ഐഎസ്‌ഐയും ഖലിസ്‌ഥാൻ അനുകൂല ഭീകരസംഘടനകളും ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് രഹസ്യാന്വേഷണ ഏജൻസികൾക്ക് സൂചന ലഭിക്കുകയും മൂന്ന് മുന്നറിയിപ്പുകൾ നൽകുകയും ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്.
ജൂലൈ 9, ഡിസംബർ 7, സ്‌ഫോടനം നടന്ന ഡിസംബർ 23 തീയതികളിലാണ് മുന്നറിയിപ്പ് നൽകിയത്. ഐഇഡി ഉപയോഗിച്ചുള്ള അക്രമണമാകാം നടക്കുകയെന്നും മുന്നറിയിപ്പിൽ പറയുന്നു. ലുധിയാന കോടതി സ്‌ഫോടനത്തിന് പിന്നിൽ പാകിസ്‌ഥാൻ പിന്തുണയുള്ള ബബ്ബർ ഖൽസയാണെന്ന് സംശയിക്കുന്നതായി വൃത്തങ്ങൾ അറിയിച്ചു.
ലുധിയാനയിലെ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി സമുച്ചയത്തിന്റെ രണ്ടാം നിലയിലെ ശുചിമുറിയിൽ ഇന്നലെ ഉച്ചക്ക് 12:22 ഓടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഫോറൻസിക് സംഘവും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും നടത്തിയ പ്രാഥമിക വിശകലനത്തിന് ശേഷം, വ്യാഴാഴ്‌ച ലുധിയാന കോടതിയിൽ നടന്ന ആക്രമണത്തിൽ ഉയർന്ന നിലവാരമുള്ള സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തി.
Most Read: ഒമൈക്രോൺ ഭീഷണി: തിരഞ്ഞെടുപ്പ് നീട്ടുന്നത് പരിഗണിക്കൂ; അലഹബാദ് ഹൈക്കോടതി