കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷകന് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയില്‍ ഹാജരായി വാദം പറയാന്‍ അപൂർവ അവസരം. അഡ്വ. പിഎസ് സുജേതിനാണ് ഈ അപൂർവ അവസരം ലഭിച്ചത്. കഴിഞ്ഞ മാസം 20ആം തീയ്യതി മൈക്രോസോഫ്‌റ്റ് സ്‌ട്രീം സംവിധാനം വഴി അഡ്വ.പിഎസ് സുജേത് തന്റെ വാദം ഓസ്‌ട്രേലിയന്‍ കോടതിയില്‍ നടത്തി.
തൃശൂർ സ്വദേശിയായ യുവതി തന്റെ നാലര വയസുള്ള കുട്ടിയെ ഓസ്‌ട്രേലിയയില്‍ സ്‌ഥിര താമസക്കാരനായ ഭര്‍ത്താവില്‍ നിന്നും വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ അഡ്വ.പിഎസ് സുജേത് മുഖേന ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കിയിരുന്നു. ഓസ്‌ട്രേലിയന്‍ പൗരത്വം സ്വീകരിച്ചിട്ടുള്ള എതിര്‍കക്ഷിയോട് ഈ മാസം 30ന് കേരള ഹൈക്കോടതിയില്‍ ഹാജരാകാനായിരുന്നു നിർദ്ദേശം.
ഇതിനെതിരെ കുട്ടിയുടെ അവകാശം തനിക്ക് മാത്രമാണെന്നും ഇന്ത്യന്‍ കോടതികളില്‍ കുടുംബതര്‍ക്കം സംബന്ധിച്ച് അന്യായം കൊടുക്കുന്നതില്‍ നിന്നും എതിര്‍കക്ഷിയെ ആന്റി സ്യൂട്ട് ഇഞ്ചക്ഷൻ വഴി വിലക്കണമെന്നും ചൂണ്ടിക്കാട്ടി യുവതിയുടെ ഭര്‍ത്താവ് ഓസ്‌ട്രേലിയന്‍ കോടതിയില്‍ കേസ് കൊടുത്തു. ഇതിന്റെ ഭാഗമായാണ് തന്റെ കക്ഷിയുടെ ഹരജിയിൽ വാദിക്കാന്‍ അഡ്വ. സുജേതിന് ഓസ്‌ട്രേലിയന്‍ കോടതി അവസരം നല്‍കിയത്.
1903ലെ ഓസ്‌ട്രേലിയൻ ജുഡീഷ്യറി ആക്‌റ്റിലെ സെക്ഷന്‍ 55ബി അനുസരിച്ച്, ഓസ്‌ട്രേലിയന്‍ സുപ്രീം കോടതിക്ക് കീഴില്‍ എൻറോൾ ചെയ്‌തിട്ടുള്ള അഭിഭാഷകര്‍ക്ക് മാത്രമേ ഓസ്‌ട്രേലിയൻ കോടതികളില്‍ ഹാജരാകാന്‍ സാധിക്കൂ എന്ന എതിര്‍ കക്ഷിയുടെ ഓസ്‌ട്രേലിയൻ അഭിഭാഷകയുടെ വാദം കോടതി അംഗീകരിച്ചെങ്കിലും Mc kenzie friend (കോടതിയെ സഹായിക്കുന്ന വ്യക്‌തി) എന്ന നിലയിലാണ് സുജേതിനെ വാദം പറയാന്‍ അനുവദിച്ചത്.
തുടർന്ന് ഓഗസ്‌റ്റ് 20ന് ഇന്ത്യൻ സമയം രാവിലെ 5.30ന് ഓസ്‌ട്രേലിയൻ കോടതി ഒരുക്കിയ പ്രത്യേക മൈക്രോസോഫ്‌റ്റ് സ്‌ട്രീം വഴി അഡ്വ. സുജേത് ഹാജരായി. ഇതിനായി ഓസ്‌ട്രേലിയൻ കോടതിയുടെ ചേമ്പറില്‍ നിന്നും ആവശ്യമായ ലിങ്കും,പാസ്‌വേഡും നല്‍കുകയും ഒപ്പം ലിങ്കില്‍ കയറാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നൽകിയിരുന്നു. ഓൺലൈൻ വഴി വിദേശ കോടതിയിൽ ഹാജരാകുന്നതിനും വാദം നടത്തുന്നതിനുമുള്ള അവസരം ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഒരു അഭിഭാഷകന് ഇതാദ്യമായി ആയിരിക്കും ലഭിച്ചിട്ടുണ്ടാകുക.
Also Read: നീറ്റ് ആശങ്കയിൽ വീണ്ടും ആത്‍മഹത്യ; തമിഴ്‌നാട്ടിൽ 4 ദിവസത്തിനിടെ 3 മരണം
എന്നിട്ട് എന്തായി ഇപ്പോൾ അവരുടെ അവസ്ഥ എന്താണ് എന്ന് നിങ്ങൾ അന്വേഷിച്ചിട്ടൊണ്ടോ , ചുമ്മാ തള്ളാതെ ഇത് അത്ര വലിയ കാര്യം ഒന്നും അല്ല പുല്ല്