കാൻബറ: യുക്രൈനിന് 75 മില്യൺ ഡോളർ സഹായം വാഗ്‌ദാനം ചെയ്‌ത് ഓസ്‌ട്രേലിയ. ഇതിൽ 50 മില്യൺ ഡോളർ പ്രതിരോധ സഹായത്തിനും 25 മില്യൺ യുഎസ് ഡോളർ മാനുഷിക സഹായത്തിനുമാണ്.
അതിനിടെ റഷ്യൻ അധിനിവേശത്തെക്കുറിച്ച് അന്താരാഷ്‌ട്ര നീതിന്യായ കോടതിയിൽ വാദം കേൾക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടു. റഷ്യ എല്ലാ സൈനിക പ്രവർത്തനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും യുക്രൈൻ ആവശ്യപ്പെടുന്നു.
അതേസമയം, യുക്രൈൻ തലസ്‌ഥാനമായ കീവിൽ വീണ്ടും കർഫ്യു പ്രഖ്യാപിച്ചു. രാത്രി എട്ട് മുതൽ രാവിലെ ഏഴ് വരെയാണ് കർഫ്യു. കീവിൽ ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുക്രൈന്റെ റഡാർ സംവിധാനം തകർത്തതായാണ് സൂചന.
ബങ്കറിലേക്ക് ജനങ്ങൾ മാറണമെന്ന് ഭരണകൂടം നേരത്തെ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം കീവിൽ കർഫ്യുവിൽ ഇളവ് ഏർപ്പെടുത്തിയിരുന്നു. കടകൾ തുറക്കാനും പൊതുഗതാഗതം തുടങ്ങാനും അനുമതി നൽകിയിരുന്നു. ഇപ്പോൾ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇതിനിടെ റഷ്യയുടെ ഷെല്ലാക്രമണത്തിൽ ഖാർകീവിൽ ഒൻപത് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ വ്യക്‌തമാക്കി.
Most Read: ജേസൻ റോയ് പിൻമാറി; ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി