മുംബൈ: ഐപിഎല്ലിന്റെ വരുന്ന സീസണിൽനിന്ന് പിൻമാറിയതായി പ്രഖ്യാപിച്ച് ഗുജറാത്ത് ടൈറ്റൻസ് താരമായ ജേസൻ റോയ്. ദീർഘകാലം ബയോ ബബിളിൽ കഴിയുന്നതിന്റെ ബുദ്ധിമുട്ടുകളെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് ഇംഗ്ളണ്ട് താരം റോയി പിൻമാറിയത്.
അതേസമയം റോയിയുടെ പിൻമാറ്റം ഗുജറാത്ത് ടൈറ്റൻസിനു കനത്ത തിരിച്ചടിയായി. അടിസ്‌ഥാന വിലയായ രണ്ട് കോടി രൂപയ്‌ക്ക് ഗുജറാത്ത് ടീമിലെത്തിച്ച റോയ് അവരുടെ ഓപ്പണറായിരുന്നു. ആദ്യ ഇലവനിൽ സ്‌ഥാനം ഉറപ്പിച്ചിരുന്ന റോയുടെ അഭാവത്തിൽ ഗുജറാത്തിന്റെ ടീം ബാലൻസ് തന്നെ പ്രതിസന്ധിയിലാകും.
ഉടൻതന്നെ ക്ളബ് പകരം താരത്തെ ടീമിലെത്തിക്കുമെന്നാണ് റിപ്പോർട്. ഇത് രണ്ടാം തവണയാണ് റോയ് ഐപിഎല്ലിൽ നിന്ന് പിൻമാറുന്നത്. 2020ൽ ഡെൽഹി ക്യാപിറ്റൽസ് ടീമിലെടുത്തെങ്കിലും വ്യക്‌തിപരമായ കാരണങ്ങളെ തുടർന്ന് 31കാരനായ റോയ് ഐപിഎൽ കളിച്ചിരുന്നില്ല.
മാർച്ച് 26നാണ് ഐപിഎൽ മൽസരങ്ങൾ ആരംഭിക്കുക. മെയ് 29ന് ഫൈനൽ നടക്കും. ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഉൽഘാടന മൽസരം നടക്കുക.
Most Read: കീവിൽ വീണ്ടും കർഫ്യു; ഉഗ്രസ്‌ഫോടനം നടന്നതായി റിപ്പോർട്ടുകൾ