കൊച്ചി: തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ സുനില്‍ കുമാറിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കവേ ഇതേ അധ്യാപകനെതിരെ നടി ദിവ്യ ഉഷ ഗോപിനാഥ്. സുനിൽ കുമാറിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി.
ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ദിവ്യ അധ്യാപകനെതിരെ രംഗത്തെത്തിയത്. കഴിഞ്ഞ അധ്യാപക ദിനത്തില്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചപ്പോഴായിരുന്നു സുനില്‍ കുമാര്‍ മോശമായ രീതിയില്‍ തന്നോട് സംസാരിച്ചതെന്ന് ദിവ്യ ഉഷ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം ദിവ്യ ഗോപിനാഥ് പങ്കുവെച്ചിട്ടുണ്ട്.
എന്തൊക്കെ വന്നാലും തനിക്ക് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന ആ അധ്യാപകന്റെ ധൈര്യമാണ് ഇന്ന് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഒരുമിച്ചു നിന്ന് തകര്‍ത്തെറിഞ്ഞതെന്നും അധ്യാപകനില്‍ നിന്നും അതിക്രമം നേരിട്ട പെണ്‍കുട്ടിക്കൊപ്പം നിലകൊള്ളുന്നെന്നും ദിവ്യ കുറിപ്പില്‍ വ്യക്‌തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഒരു അധ്യാപക ദിനാശംസകള്‍ കൊടുത്തതാണ്. അധ്യാപകനാണല്ലോ വഴികാട്ടി തരണമല്ലോ… എന്റെ റിസേര്‍ച്ച് ഗൈഡുമായിരുന്നു. പിന്നെ ഒരു കൊണമുണ്ട് രാവിലത്തെ സോറിക്ക്.. മദ്യപിച്ചിരുന്നു എന്നുള്ള ന്യായീകരണം വന്നിരുന്നു. സ്‌ഥിരം ലൈസന്‍സ്.
സത്യം ആരുടെ വശത്താണെന്നും ആരുടെ ഒപ്പം നില്‍ക്കണമെന്ന് ആരും പ്രത്യേകം ബോധ്യപ്പെടുത്തി തരണമെന്നില്ല എന്ന് വ്യക്‌തമാക്കാനാണ് ഇത് ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. മനസിലാക്കലൊക്കെ നേരത്തെ ആക്കിയിട്ടുള്ളതുമാണ്. നിസംശയം എന്നും അവളോടൊപ്പം തന്നെ ഉറച്ചു നിലകൊള്ളും.
NB :- let me c what’s going to happen.
ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നുള്ള ആ ധൈര്യമുണ്ടല്ലോ. അതാണ് ഇന്നു ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഒരുമിച്ചു നിന്ന് തകര്‍ത്തെറിയുന്നത്. Solidarity with all of you; ദിവ്യ ഗോപിനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡീന്‍ എസ് സുനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തിട്ടുണ്ട്. സംഭവത്തില്‍ എസ് സുനില്‍കുമാറിനെതിരെ വെസ്‌റ്റ് പോലീസ് ബലാല്‍സംഗ കുറ്റം ചുമത്തി എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തെങ്കിലും അറസ്‌റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
ഓറിയന്റേഷന്‍ ക്ളാസിനിടെ താല്‍ക്കാലിക അധ്യാപകന്‍ രാജ വാര്യര്‍ പരാതിക്കാരിയായ കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഇതിനെതുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെ പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി എത്തിയ സുനില്‍കുമാര്‍ സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പരാതി.
പെണ്‍കുട്ടി ആത്‌മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തുവന്നത്. ആരോപണ വിധേയനായ എസ് സുനില്‍ കുമാറിനെ അറസ്‌റ്റ് ചെയ്യുകയും സ്‌ഥാപനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നത് വരെ പഠിപ്പുമുടക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
അതേസമയം പരാതി നല്‍കാന്‍ എത്തിയപ്പോള്‍ വിദ്യാര്‍ഥിനിയോട് സ്‌റ്റേഷന്‍ എസ്ഐ മോശമായി പെരുമാറിയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
Most Read: അന്താരാഷ്‌ട്ര യാത്രക്കാരുടെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി കേന്ദ്രം