മലപ്പുറം: വെള്ളത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിൽ ഇളനീർ പാർലർ അടപ്പിച്ചു. കീഴാറ്റൂർ സ്വദേശിനിയുടെ മരണം ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി.
രണ്ടു ഘട്ടങ്ങളിലായി ജില്ലയിലെ 600 ഭക്ഷണശാലകളിൽ നടത്തിയ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ഇതിൽ തിരൂരങ്ങാടിയിലെ ഇളനീർ പാർലറിലെ വെള്ളത്തിൽ മാത്രമാണ് ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണർ സിഎസ്. രാജേഷ് അറിയിച്ചു.
ജൂൺ 15 മുതൽ ഒരുമാസം മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കർശനമാക്കാറുണ്ട്. ഷിഗെല്ലയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ ഇത് കൂടുതൽ ഊർജിതമാക്കാനാണ് തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച ജല സാമ്പിളുകൾ കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിലേക്കാണ് പരിശോധനക്ക് അയച്ചത്.
ഇവിടെ നിന്നുള്ള ഫലം വന്നപ്പോഴാണ് ഇളനീർ പാർലറിൽ ഉപയോഗിച്ച വെള്ളത്തിൽ ഷിഗെല്ല സാന്നിധ്യം കണ്ടത്. എന്നാൽ, ഇളനീർ ജൂസും മറ്റും തയ്യാറാക്കുന്നതിന് ഈ വെള്ളം ഉപയോഗിച്ചിരുന്നില്ലെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. നിലവിൽ ഈ മേഖലയിൽ നിന്ന് ആർക്കും രോഗ ലക്ഷണം കണ്ടെത്തിയിട്ടില്ല.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം




































