ന്യൂഡെൽഹി: അന്താരാഷ്‌ട്ര യാത്രക്കാർക്ക് രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി കേന്ദ്രസർക്കാർ. റഷ്യയുടെ ആക്രമണത്തെ തുടർന്ന് യുക്രൈനിൽ നിന്നും വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇളവുകൾ നൽകിയിരിക്കുന്നത്.
ഇളവുകൾ പ്രകാരം ഇനിമുതൽ രാജ്യത്തേക്ക് തിരിച്ചെത്തുന്നവർക്ക് ആർടിപിസിആർ നെഗറ്റീവ് ഫലം ആവശ്യമില്ല. കൂടാതെ യുക്രൈനിൽ നിന്നും മടങ്ങിയെത്തുന്ന ആളുകൾ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും കേന്ദ്രസർക്കാർ വ്യക്‌തമാക്കി. അതേസമയം യുദ്ധം രൂക്ഷമാകുന്ന യുക്രൈനിൽ നിന്നും ഇതുവരെ 907ഓളം ഇന്ത്യക്കാരെയാണ് തിരികെ നാട്ടിലെത്തിച്ചത്. റുമേനിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ വഴിയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
പോളണ്ട് അതിർത്തിയിൽ നിലവിൽ ഇന്ത്യൻ എംബസി 10 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രൈനിൽ നിന്ന് പോളണ്ട് അതിർത്തി കടന്ന 153 ഇന്ത്യക്കാരിൽ 80 പേരും മലയാളികളാണ്. കൂടാതെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവർ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് പോകും. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
Read also: ഹരിയാനയിൽ പെട്രോൾ പമ്പിലെ മൂന്ന് ജീവനക്കാരെ വെട്ടിക്കൊന്നു