കൊച്ചി: നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്താൻ പരിശോധനക്ക് തയ്യാറെടുത്ത് കൊച്ചി നഗരസഭ. ഒരു മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി പഴക്കം ചെന്ന, അപകട സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് തീരുമാനം. രണ്ടാഴ്‌ചക്കുള്ളിൽ പരിശോധന പൂർത്തിയാക്കാനാണ് തീരുമാനിച്ചതെങ്കിലും, ഉദ്യോഗസ്‌ഥരുടെ കുറവിനെ തുടർന്നാണ് ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ 2 മാസത്തിനിടെ 3 അപകടങ്ങളാണ് നഗരത്തിൽ നടന്നത്. ഇതേ തുടർന്ന് ഒരു അതിഥി തൊഴിലാളി മരിക്കുകയും, രണ്ട് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയുമാണ്. ഈ മൂന്ന് അപകടങ്ങൾക്കും കാരണം കെട്ടിടങ്ങളുടെ കാലപ്പഴക്കം ആണെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരത്തിലുള്ള കെട്ടിടങ്ങൾ കണ്ടെത്താന്‍ പരിശോധനക്ക് നഗരസഭ ഒരുങ്ങുന്നത്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ആദ്യം ഉടമകളോട് ആവശ്യപെടും. പൊളിച്ചു മാറ്റാൻ ഉടമകൾ തയ്യാറായില്ലെങ്കിൽ നഗരസഭ നേരിട്ട് നടപ്പിലാക്കുമെന്നാണ് മേയര്‍ വ്യക്‌തമാക്കുന്നത്. അതേസമയം കഴിഞ്ഞ ദിവസം കലൂരിൽ മതിലിടിഞ്ഞ് മരിച്ച ധന്‍പാല്‍ നായിക്കിന്റെ കുടുംബത്തിന് അഞ്ചുലക്ഷവും, പരിക്കേറ്റ ബംഗാരു നായിക്കിന് രണ്ടുലക്ഷവും, ശിവാജിക്ക് ഒരുലക്ഷവും ധനസഹായം നല്‍കാനും നഗരസഭ തീരുമാനിച്ചു.
Read also: കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ്; പോരാടാനുറച്ച് വരുൺ ഗാന്ധി