ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി കർഷക കൂട്ടക്കൊലക്ക് പിന്നാലെ ബിജെപി നേതൃത്വത്തിനോട് പോര്‍മുഖം തുറന്ന് വരുണ്‍ ഗാന്ധി എംപി. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയ് പ്രസംഗിക്കുന്ന പഴയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വരുണ്‍ ഗാന്ധി വ്യക്‌തമാക്കുന്നത്. വലിയ ഹൃദയമുള്ള നേതാവിന്റെ വിവേകമുള്ള വാക്കുകള്‍ എന്ന കുറിപ്പും വരുൺ പങ്കുവച്ചിട്ടുണ്ട്.
“കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുകയാണ്. ഞങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കരുത്. കര്‍ഷകര്‍ ഭയപ്പെടേണ്ടതില്ല. കര്‍ഷക പ്രസ്‌ഥാനത്തെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അവരുടെ യഥാർഥ ആവശ്യങ്ങളെ ഞങ്ങള്‍ പിന്തുണക്കുന്നു, സര്‍ക്കാര്‍ ഞങ്ങളെ ഭയപ്പെടുത്താനോ നിയമങ്ങള്‍ ദുരുപയോഗം ചെയ്യാനോ അല്ലെങ്കില്‍ കര്‍ഷകരുടെ സമാധാനപരമായ പ്രസ്‌ഥാനത്തെ അവഗണിക്കാനോ ശ്രമിക്കുകയാണെങ്കില്‍, ഞങ്ങളും അവരുടെ (കര്‍ഷകരുടെ) മുന്നേറ്റത്തിന്റെ ഭാഗമാകും”- എന്നാണ് പ്രസംഗത്തില്‍ വാജ്‌പേയ് പറയുന്നത്.
സ്വന്തം അവകാശങ്ങൾക്കായി പ്രതിഷേധിക്കുന്ന കര്‍ഷകരെ കൊല ചെയ്‌ത് നിശബ്‌ദരാക്കാമെന്ന് കരുതേണ്ടെന്ന് വരുണ്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലഖിംപൂരിലെ കര്‍ഷക കൊലയ്‌ക്ക് പിന്നില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്കെതിരെ എഫ്ഐആര്‍ എടുത്തതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. തുടർന്ന് വരുണ്‍ ഗാന്ധിയെ ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Read also: കോൺഗ്രസ്; ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും