ന്യൂഡെല്‍ഹി: ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. നേതൃമാറ്റം എന്ന ആവശ്യത്തിനു തല്‍ക്കാലം വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ശനിയാഴ്‌ച പ്രവര്‍ത്തക സമിതി യോഗം ചേർന്നതിന് ശേഷമാകും ഇക്കാര്യത്തിലെ അന്തിമ തീരുമാനം. ലഖിംപൂരില്‍ പ്രിയങ്കയുടെയും രാഹുലിന്റേയും ഇടപെടല്‍ ഗുണം ചെയ്‌തെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.
കോൺഗ്രസ് വിമത നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്റേയും ജി 23 യോഗത്തിന്റേയും അടിസ്‌ഥാനത്തിലാണ് പാർട്ടി പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും യോഗത്തില്‍ തീരുമാനിച്ചേക്കും എന്നാണ് റിപ്പോർട്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്‌ഥാനം രാജി വെച്ചത്. ഇതിന് പിന്നാലെയാണ് സോണിയയെ താല്‍ക്കാലിക അധ്യക്ഷയാക്കിയത്. എന്നാല്‍ മുഴുവന്‍ സമയ അധ്യക്ഷനെ കോണ്‍ഗ്രസിന് വേണമെന്നാണ് ഗുലാം നബി ആസാദിന്റേയും കപില്‍ സിബലിന്റേയും ആവശ്യം. പക്ഷെ 2022ല്‍ നടക്കുന്ന യുപി തിരഞ്ഞെടുപ്പിന് ശേഷം മതി പുതിയ അധ്യക്ഷന്‍ എന്നാണ് നേതൃത്വത്തിന്റെ നിലപാട്.
Read also: മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം