മാപ്പ് പറയല്‍ മാത്രമായിരുന്നു സവര്‍ക്കറുടെ പണി; പരിഹസിച്ച് സിപിഐഎം

By Syndicated , Malabar News
Sitaram-Yechury_Brinda-Karat
Ajwa Travels

ന്യൂഡെല്‍ഹി: വിഡി സവര്‍ക്കറെ പ്രകീര്‍ത്തിച്ച് സംസാരിച്ച പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെതിരെ സിപിഐഎം. ആര്‍എസ്എസ് ഒരിക്കലും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്ത് ജയില്‍ മോചിതനായ വ്യക്‌തിയാണ്‌ സവർക്കറെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരിഹസിച്ചു.

” ആര്‍എസ്എസ് ബ്രിട്ടീഷുകാരുമായി സഹകരണത്തിലായിരുന്നു. സവര്‍ക്കറുടെ മാപ്പപേക്ഷ വരുന്നത് 1911ലും 1913ലുമാണ്. ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിലേക്ക് പ്രവേശിക്കുന്നത് 1915ലാണ്” യെച്ചൂരിയുടെ ട്വീറ്റിൽ പറയുന്നു. സവര്‍ക്കറുടെ മാപ്പപേക്ഷയുടെ ചിത്രവും യെച്ചൂരി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

കേന്ദ്ര പ്രതിരോധമന്ത്രി നുണ പറയുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. 11 തവണ ജയിലില്‍പ്പോയ ഗാന്ധിജി ഒരിക്കല്‍പ്പോലും മാപ്പു പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജിയുടെ പങ്ക് ഇല്ലാതാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും സവര്‍ക്കറുടെ പ്രത്യയശാസ്‌ത്രമാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.

രാജ് നാഥ് സിംഗിന്റെ പരാമര്‍ശത്തിന് മറുപടി നൽകി ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലും രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന് അവരെ സാഹായിച്ച വ്യക്‌തിയായിരുന്നു സവര്‍ക്കറെന്ന് ബാഗല്‍ പറഞ്ഞു. രാജ്യംവിഭജിച്ച് ഭരിക്കാനുള്ള ബ്രിട്ടീഷുകാരുടെ കുതന്ത്രത്തിന് എല്ലാവിധ സഹായവും സവർക്കർ ചെയ്‌ത്‌ കൊടുത്തിരുന്നെന്നും ബാഗല്‍ ചൂണ്ടിക്കാട്ടി.

”സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ പക്ഷത്തായിരുന്നു, ഭിന്നിപ്പിച്ച് ഭരിക്കുന്ന നയത്തില്‍ അവരെ സഹായിച്ചു. 1925ല്‍ ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം ദ്വിരാഷ്‍ട്ര സിദ്ധാന്തം ആദ്യമായി നിര്‍ദ്ദേശിച്ചത് സവർക്കറാണ്,” ബാഗല്‍ പറഞ്ഞു. മഹാത്‌മാ ഗാന്ധി വാര്‍ധ ജയിലിലും സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലിലും ആയിരുന്നെന്നും പിന്നെ അവര്‍ എങ്ങനെയാണ് ആശയവിനിമയം നടത്തിയതെന്നും ബാഗൽ ചോദിച്ചു. കഴിഞ്ഞ ദിവസമാണ് സവര്‍ക്കറെ പുകഴ്‌ത്തിക്കൊണ്ട് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് രംഗത്തെത്തിയത്.

സവർക്കർ മാപ്പ് അപേക്ഷിച്ചത് രാഷ്‌ട്രപിതാവ് മഹാത്‌മാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമായിരുന്നു എന്നാണ് രാജ്‌നാഥ്‌ സിംഗ് പറഞ്ഞത്. രാജ്യത്തെ മോചിപ്പിക്കാൻ പ്രചാരണം നടത്തുന്നത് പോലെ സവർക്കറെ മോചിപ്പിക്കാനും തങ്ങൾ പ്രചാരണം നടത്തുമെന്ന് ഗാന്ധിജി പറഞ്ഞിരുന്നുവെന്നും രാജ്‌നാഥ്‌ സിംഗ് പറഞ്ഞു. സവർക്കർ ഒരു ഫാസിസ്‌റ്റോ നാസിയോ ആയിരുന്നില്ല. അദ്ദേഹം ഒരു യാഥാർഥ്യ ബോധമുള്ളയാളും ഒരു തികഞ്ഞ ദേശീയ വാദിയുമായിരുന്നു. ഇന്ത്യൻ ചരിത്രത്തിലെ മഹാനായ നായകനായിരുന്നു സവർക്കറെന്നും പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു.

Read also: ബിഎസ്എഫിന്റെ അധികാരപരിധി വര്‍ധിപ്പിച്ചു; എതിര്‍ത്ത് പഞ്ചാബും ബംഗാളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE