എറണാകുളം: റോഡുകളുടെ ശോചനീയാവസ്‌ഥയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കൊച്ചി നഗരത്തിലെ ഭൂരിഭാഗം റോഡുകളും നടപ്പാതകളും തകർന്നിരിക്കുകയാണ്. പശവെച്ച് ഒട്ടിച്ചാണോ റോഡ് നിർമിച്ചതെന്നായിരുന്നു കോടതിയുടെ പരിഹാസം. കൊച്ചി കോർപറേഷനെയും പൊതുമരാമത്ത് വകുപ്പിനേയുമാണ് കോടതി രൂക്ഷമായി വിമർശിച്ചത്.
റോഡ് തകർന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം എൻജിനിയർമാർക്കാണ്. എൻജിനിയർമാരെ വിളിപ്പിക്കുമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ലംഘിക്കപ്പെട്ടു. നൂറുകണക്കിന് കാൽനട യാത്രക്കാർക്ക് ജീവൻ നഷ്‌ടമായി. സിറ്റി പോലീസ് കമ്മീഷണർ ഇതിന് മറുപടി പറയണമെന്നും കോടതി അറിയിച്ചു. വിഷയത്തിൽ കോർപറേഷൻ സെക്രട്ടറിക്കും നോട്ടീസ് നൽകും.
അതിനിടെ, പാതയോരത്ത് കൊടി തോരണങ്ങൾക്കും ബാനറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ പുതിയ സർക്കുലറിലും ഹൈക്കോടതി അതൃപ്‌തി അറിയിച്ചു. കൊടിമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി സർക്കുലർ ഇറക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ മുഖ്യമന്ത്രിയുടെ അനുമതി വേണമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ ചുമതലയുള്ള ഉദ്യോഗസ്‌ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ മുന്നറിയിപ്പും നൽകി. പുതിയ സർക്കുലർ ഇറക്കിയതായി ഇന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, പുതിയ സർക്കുലറിലും കോടതി അതൃപ്‌തി രേഖപ്പെടുത്തി. ഹരജി പത്ത് ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി.
Most Read: കുട്ടികൾക്ക് മുന്നിൽ നഗ്‌നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവി റിമാൻഡിൽ