കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ അടച്ചുപൂട്ടി. ക്യാന്റീനെ കുറിച്ചുണ്ടായ ആരോപണം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രിന്‍സിപ്പാളിനോട് അടിയന്തരമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ നിർദ്ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്രിന്‍സിപ്പാള്‍ അന്വേഷണം നടത്തുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്യാന്റീന്‍ താൽക്കാലികമായി അടയ്‌ക്കാന്‍ നിർദ്ദേശം നല്‍കുകയും ആയിരുന്നു. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധിച്ച് റിപ്പോർട് നല്‍കാനും മന്ത്രി നിർദ്ദേശം നല്‍കി.
ഐഎംസിഎച്ചിൽ സ്വകാര്യ വ്യക്‌തി നടത്തുന്ന ക്യാന്റീനിലെ വൃത്തിഹീനമായ സാഹചര്യം ഡിവൈഎഫ്ഐ മെഡിക്കൽ കോളേജ് മേഖലാ കമ്മിറ്റിയാണ് ശ്രദ്ധയിൽ കൊണ്ടുവന്നത്.
വിഷയത്തിൽ ഡിവൈഎഫ്ഐ ഇടപെടുകയും വൃത്തിഹീനമായ ഭക്ഷ്യ വസ്‌തുക്കൾ പൊതുജനം ഉപയോഗിക്കാതിരിക്കാനുള്ള നടപടി ഉടൻ സ്വീകരിപ്പിക്കുകയും ചെയ്‌തു. തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്‌ടർ സ്‌ഥലം സന്ദർശിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ പുറത്ത് ഉണ്ടായിരുന്ന മുഴുവൻ ചാക്ക് അരിയും സ്‌ഥലത്ത് നിന്ന് ഡിവൈഎഫ്ഐ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നീക്കം ചെയ്യുകയും ചെയ്‌തിരുന്നു.
Most Read: ജോജുവിന്റെ വാഹനം തകർത്ത കേസ്; കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ