തിരുവനന്തപുരം: കെഎസ്ഇബി ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇന്ന് മുതൽ സമരം ശക്‌തമാക്കാനുള്ള തീരുമാനത്തിലാണ് യൂണിയൻ സമര സമിതി. രാവിലെ 9.30 മുതല്‍ ആയിരം പേരെ മുൻനിർത്തി വൈദ്യുതി ഭവന്‍ വളയും. മെയ് 16 മുതല്‍ നിരാഹാര സമരവും ചട്ടപ്പടി സമരവും തുടങ്ങും. സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ നേതാക്കള്‍ ഇന്ന് വൈദ്യുതി മന്ത്രിയെ കാണും.
അതേസയം, കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ഇന്ന് പ്രഖ്യാപിച്ചിരിക്കുന്ന വൈദ്യുതി ഭവന്‍ വളയൽ സമരത്തെ അച്ചടക്കത്തിന്റെ വാളോങ്ങി ചെയർമാൻ നേരിടാൻ തീരുമാനിച്ചതോടെ തർക്കം കൂടുതൽ പ്രതിഷേധത്തിന് വഴിവെക്കുമെന്നാണ് സൂചന. ഇന്നലെ തന്നെ ഉപരോധ സമരത്തിന് അനുമതി നിഷേധിച്ച് ചെയർമാൻ ഉത്തരവിറക്കിയിരുന്നു.
ചെയർമാനെതിരായ ആരോപണം ലേഖനത്തിൽ പ്രവർത്തിച്ചതിന്റെ പേരിൽ അസോസിയേഷൻ പ്രസിഡണ്ട് എംജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടിക്കുള്ള ആലോചനയും മാനേജ്‌മെന്റ് തലത്തിൽ നടക്കുന്നതും പ്രശ്‌നം രൂക്ഷമാക്കും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി യൂണിയനുകളുമായി മാത്രമാണ് മന്ത്രി ഇന്ന് ചർച്ച നടത്തുകയെന്നാണ് സൂചന.
സിപിഐഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണനുമായി കഴിഞ്ഞ ദിവസം അസോസിയേഷന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് സമരം ശക്‌തമാക്കാനുള്ള തീരുമാനമെടുത്തത്. സ്‌ഥലംമാറ്റം അംഗീകരിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് അസോസിയേഷന്‍. വാട്ടര്‍ അതോറിറ്റിയിലെ ഓഫിസര്‍മാരുടെ സംഘടന അടക്കം ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നത്തെ വൈദ്യുതി ഭവന്‍ വളയല്‍ അടക്കമുള്ള സമരപരിപാടികള്‍ കൂടുതൽ കടുപ്പിക്കുമെന്നാണ് സമര സഹായ സമിതി വ്യക്‌തമാക്കുന്നത്.
Most Read: ഡെല്‍ഹിയിൽ ടിപിആര്‍ 7.72 ആയി; ആശങ്കയായി കോവിഡ് വ്യാപനം