ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം ‘കുറുപ്പ്’ തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്‌തമാക്കി അണിയറപ്രവര്‍ത്തകര്‍. ഒടിടി പ്ളാറ്റ്ഫോമുകള്‍ വാഗ്‌ദാനം ചെയ്‌ത റെക്കോര്‍ഡ് തുകകള്‍ വേണ്ടെന്ന് വച്ചാണ് ഇപ്പോള്‍ കുറുപ്പ് തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കുറുപ്പ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. മെയ് 28ആം തീയതിയാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്‌ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്‌റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 105 ദിവസങ്ങള്‍ നീണ്ട കുറുപ്പിന്റെ ചിത്രീകരണം കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മംഗളുരു, മൈസൂര്‍ എന്നിവിടങ്ങളില്‍ വച്ചാണ് ചിത്രീകരിച്ചത്. 35 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രമാണ്.
ജിതിന്‍ കെ ജോസിന്റെ കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷ് രവിയാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഡാനിയേല്‍ സായൂജും, കെഎസ് അരവിന്ദും ചേര്‍ന്നാണ്. ശോഭിത ധൂലീപാലയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് കുറുപ്പ്. ചിത്രത്തിന്റെ ഡബ്ബിങ് അടക്കമുള്ള ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
Read also : ഗോവക്കാർ കേരളത്തെ കണ്ടുപഠിക്കണം; ഉപദേശവുമായി മുഖ്യമന്ത്രി പ്രമോദ് സാവന്ത്