കണ്ണൂർ: ജില്ലയിൽ വീണ്ടും ഉരുൾപൊട്ടൽ. നെടുംപൊയിൽ മാനന്തവാടി ചുരം റോഡിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. 27ആം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന് വനത്തിലാണ് ഉരുൾപൊട്ടിയത്. പ്രദേശത്ത് ശക്‌തമായ മഴവെള്ളപാച്ചിലും ഉണ്ട്. ഇതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
അതേസമയം, സംസ്‌ഥാനത്ത് പല ജില്ലകളിലും ശക്‌തമായ മഴ തുടരുകയാണ്. തിരുവനന്തപുരം പെരുമാതുറയിൽ ശക്‌തമായ കാറ്റിലും മഴയിലും മൽസ്യബന്ധന ബോട്ട് മറിഞ്ഞു. 16 പേർ ബോട്ടിൽ ഉണ്ടായിരുന്നു. ആറുപേരെ കാണാതായി. പത്തുപേരെ രക്ഷപ്പെടുത്തി. നാളെ ജില്ലയിൽ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്വാറി പ്രവർത്തനം, കടലോര/മലയോര മേഖലകളിലേക്കുള്ള ഗതാഗതം, വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ട്കുന്നതുവരെ നിരോധിച്ചതായി കളക്‌ടർ അറിയിച്ചു. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു.
അതിനിടെ, മഴ ശക്‌തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മുതൽ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രക്കാണ് നിരോധനം. രാത്രി ഏഴ് മുതൽ രാവിലെ ആറുവരെയാണ് രാത്രിയാത്രാ നിരോധനം, ഖനന പ്രവർത്തനങ്ങൾക്കും ട്രക്കിങ്ങിനും ജില്ലാ കളക്‌ടർ നിരോധനം ഏർപ്പെടുത്തി.
അതിതീവ്ര മഴക്ക് സാധ്യത ഉള്ളതിനാൽ നാളെ നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട് ആയിരിക്കും. ബാക്കിയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: അഭിരാമിയുടെ മരണം; അങ്ങേയറ്റം ദുഃഖകരമെന്ന് ആരോഗ്യമന്ത്രി- പ്രതിഷേധം ശക്‌തം