കോട്ടയം: പത്തനംതിട്ടയിൽ തെരുവ് നായയുടെ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്ന 12 വയസുകാരി അഭിരാമി മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാധ്യമായ എല്ലാ ചികിൽസയും നൽകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. പൂനെയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ച കുട്ടിയുടെ സാമ്പിളിൽ പേവിഷബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും വീഴ്‌ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എല്ലാ വകുപ്പും സംയുക്‌തമായി കർമ പദ്ധതി തയ്യാറാക്കും. വാക്‌സിനുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്ക പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ മരണം അക്യൂട്ട് എൻസഫലൈറ്റിസ് സിൻഡ്രോം ആണെന്നാണ് വിശദീകരണം. ഇതേതുടർന്ന് അഭിരാമിക്ക് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടതിനെ തുടർന്ന് പോസ്‌റ്റുമോർട്ടം ഒഴിവാക്കി.
ഇന്ന് ഉച്ചക്ക് 1.40 ഓടെയാണ് കുട്ടിയുടെ മരണം സ്‌ഥിരീകരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ ചികിൽസാ പിഴവ് ആരോപിച്ചു മാതാപിതാക്കൾ രംഗത്തെത്തിയിരിക്കുകയാണ്. പെരിനാട് ആശുപത്രിക്ക് എതിരെയാണ് കുടുംബത്തിന്റെ പരാതി. ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകിയില്ല. പരിമിതികൾ ഉണ്ടെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞെന്നും കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.
അതിനിടെ, തെരുവ് നായ കടിച്ചു കുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്‌തമാവുകയാണ്. ചികിൽസാ പിഴവ് ആരോപിച്ചു യൂത്ത് കോൺഗ്രസ് പത്തനംതിട്ട ഡിഎംഒയെ ഉപരോധിച്ചു. പോലീസ് എത്തിയാണ് പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കിയത്. ചികിൽസാ പിഴവ് ഉണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു.
ഓഗസ്‌റ്റ് 14ന് ആണ് പത്തനംതിട്ട പെരുനാട് സ്വദേശിയായ അഭിരാമിക്ക് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ ശരീരത്തിൽ ഏഴിടത്ത് നായയുടെ കടിയേറ്റിരുന്നു. രണ്ടു ദിവസം മുമ്പ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. പൂനെയിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ അയച്ച കുട്ടിയുടെ ശരീരസ്രവങ്ങളുടെ പരിശോധനാ ഫലം ഇന്ന് വൈകിട്ടോടെ ലഭിച്ചേക്കും.
Most Read: കാനഡയിൽ ആക്രമണ പരമ്പര; പത്ത് പേർ കുത്തേറ്റ് മരിച്ചു