കാനഡ: കാനഡയിലെ സസ്‌കാച്വാൻ പ്രവിശ്യയിൽ ഉണ്ടായ ആക്രമണത്തിൽ പത്ത് പേർ കുത്തേറ്റ് മരിച്ചു. 15 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയിൽ അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികൾക്കായി കനേഡിയൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സസ്‌കാച്വാൻ പ്രവിശ്യയിലെ 13 വ്യത്യസ്‌ത ഇടങ്ങളിലാണ് ആക്രമണം നടത്തിയത്. പ്രവിശ്യയിലെ ഉൾപ്രദേശത്തെ രണ്ട് പ്രാദേശിക വിഭാഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 31 കാരനായ ഡാമിയൻ സാൻഡേഴ്‌സൺ, 30 കാരനായ മൈൽസ് സാൻഡേഴ്‌സൺ എന്നീ പ്രതികളുടെ പേരുകൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
എന്നാൽ, ആക്രമണത്തിന് പിന്നിലെ ഉദ്ദേശം എന്താണെന്നോ, ഇരകൾ ആരൊക്കെയാണെന്നോ തുടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടന്ന ജെയിംസ് സ്‌മിത്ത് ക്രീ നേഷൻ, വെൽഡൺ വില്ലേജ് എന്നിവിടങ്ങളിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ അകലെയുള്ള റെജീന നഗരത്തിൽ പ്രതികൾ കറുത്ത നിസ്സാൻ റോഗിൽ സഞ്ചരിക്കുന്നത് കണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ആധുനിക കാനഡയിൽ ഉണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിൽ ഒന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. ആക്രമണത്തെ കാനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അപലപിച്ചു. ആക്രമണങ്ങൾ ഭയാനകവും ഹൃദയ ഭേദകവുമാണെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Most Read: നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽഗാന്ധി ഇന്ന് ഗുജറാത്തിൽ