ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ബൂത്തുതല പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. ഉച്ചക്ക് 12.30ന് പരിവർത്തൻ സങ്കൽപ്പ് സഭയെ രാഹുൽഗാന്ധി അഭിസംബോധന ചെയ്യും. സബർമതി ആശ്രമവും സന്ദർശിച്ചാണ് മടങ്ങുക.
ഈ മാസം 15ന് മുമ്പായി ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കും. കൂടാതെ ഏഴിന് ആരംഭിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ലക്ഷ്യം വിശദീകരിക്കുന്നതിനായി കോൺഗ്രസ് ഇന്ന് രാജ്യവ്യാപക വാർത്താ സമ്മേളനങ്ങളും നടത്തും. അതിനിടെ, ഗുജറാത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ വിശ്വനാഥ് സിംഗ് വഗേല പാർട്ടി വിട്ടു. ഇന്ന് രാഹുൽഗാന്ധി സംസ്‌ഥാനം സന്ദർശിക്കാനിരിക്കെയാണ് വഗേലയുടെ രാജി.
പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷനും രാജിക്കത്ത് കൈമാറി. വ്യക്‌തികളുടെ താൽപര്യങ്ങൾക്ക് അനുസൃതമായാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്ന് വഗേല വിമർശിച്ചു. പണം ഉള്ളവർക്കും നേതാക്കളുടെ മക്കൾക്കും മാത്രമാണ് കോൺഗ്രസിൽ നന്നായി പ്രവർത്തിക്കാൻ ആവുകയെന്നും വിശ്വനാഥ് സിംഗ് വഗേല ആരോപിച്ചു.
അതേസമയം, കോൺഗ്രസിൽ വോട്ടർപട്ടിക വിവാദം അനാവശ്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചു. പട്ടിക പിസിസികളുടെ കൈവശം ഉണ്ടാകും. സാധാരണയുള്ള നടപടികൾ പാലിച്ചു സുതാര്യമായാവും തിരഞ്ഞെടുപ്പ്. ശശി തരൂർ മൽസരിച്ചാൽ സ്വാഗതം ചെയ്യും. ആരെയും ഔദ്യോഗിക സ്‌ഥാനാർഥിയായി നിശ്‌ചയിച്ചിട്ടില്ലെന്നും, അധ്യക്ഷ സ്‌ഥാനത്തേക്ക് മൽസരിക്കാൻ താനില്ലെന്നും കെസി വേണുഗോപാൽ വ്യക്‌തമാക്കി.
രാഹുൽഗാന്ധി അധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ, രാഹുൽഗാന്ധി അധ്യക്ഷനാകില്ല എന്ന നിലപിടിലാണ് ഇപ്പോഴും ഉറച്ചു നിൽക്കുന്നത്. കുടുംബത്തിൽ നിന്ന് ആരും ഉണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്‌തമാക്കി. ഭാരത് ജോഡോ പദയാത്ര നയിക്കാൻ പാർട്ടിയിൽ രാഹുൽഗാന്ധിയെ പോലെ യോഗ്യനായ ആരും ഇല്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു.
ഭാരത് ജോഡോ യാത്ര കോൺഗ്രസിന് പുതിയ ശക്‌തി പകരുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. 18 പേർ സ്‌ഥിരമായി രാഹുലിനൊപ്പം ഭാരത് ജോഡോ പദയാത്രയിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണുമോ? മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചർച്ച