തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ശമ്പള വിതരണ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തൊഴിലാളി നേതാക്കളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും ചർച്ച നടത്തും. ഉപാധികളോടെ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി ചെയ്യാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഇന്ന് യോഗത്തിൽ ആവശ്യപ്പെട്ടേക്കും. എന്നാൽ, എട്ട് മണിക്കൂറിൽ കൂടുതൽ ജോലി അടിച്ചേൽപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ ആവില്ലെന്നാണ് സിഐടിയു ഒഴികെയുള്ള യൂണിയനുകളുടെ നിലപാട്.
കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പള കുടിശികക്ക് പകരം വൗച്ചറും കൂപ്പണും നൽകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ നിർദ്ദേശത്തിലെ എതിർപ്പും സംഘടനാ നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കും. അതിനിടെ, മുടങ്ങി കിടക്കുന്ന ശമ്പള വിതരണം ഇന്ന് മുതൽ വിതരണം ചെയ്‌ത് തുടങ്ങാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
രണ്ട് മാസത്തെ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് ഓണത്തിന് മുമ്പ് നൽകുന്നത്. ശമ്പള പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കെഎസ്ആർടിസിക്ക് അടിയന്തിര സഹായമായി സർക്കാർ 50 കോടി രൂപ അനുവദിച്ചിരുന്നു. ഹൈക്കോടതി ഇടപെടലിന് പിന്നാലെയായിരുന്നു സർക്കാർ നടപടി. കൂടുതൽ തുക ഓവർ ഡ്രാഫ്റ്റ് എടുത്ത് ചെറിയ ഒരു തുക ഉൽസവ ബത്ത നൽകാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഹൈക്കോടതി നിർദ്ദേശം പ്രകാരം കുടിശിക വന്ന ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്നാണ് വിതരണം ചെയ്യുന്നത്. കെഎസ്ആർടിസിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി കൂപ്പൺ നൽകാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. സപ്ളൈകോ, കൺസ്യൂമർ ഫെഡ്, മാവേലി സ്‌റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഓണത്തിന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് ജീവനക്കാർക്ക് നൽകുന്നത്.
അതേസമയം, കൂപ്പണുകൾ നൽകാമെന്ന നിർദ്ദേശത്തെ ജീവനക്കാരിൽ ഭൂരിഭാഗവും എതിർക്കുകയാണ്. കുടിശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഇന്ന് നടക്കുന്ന യോഗത്തിൽ ശമ്പള പ്രതിസന്ധിക്ക് ശ്വാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് യൂണിയനുകളുടെ പ്രതീക്ഷ. ആവശ്യമെങ്കിൽ പണിമുടക്ക് അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും ആലോചനയുണ്ട്.
അതിനിടെ, ശമ്പള വിതരണത്തിനായി 50 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. ശമ്പള വിതരണം വേഗം പൂർത്തിയാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
Most Read: അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു’; ചർച്ചുകളിൽ സര്‍ക്കുലര്‍ വായിച്ച് ലത്തീന്‍ അതിരൂപത