നെയ്യാറ്റിൻകര: പ്രായം വെറും നമ്പറാണെന്ന് തെളിയിക്കുന്ന ഒരുപാട് പേർ നമുക്ക് ചുറ്റുമുണ്ട്. അവരുടെ കൂട്ടത്തിലേക്ക് പുതിയൊരു പേരും കൂടി, ചന്ദ്രമണി. 67ആം വയസിൽ പ്ളസ് ടു തുല്യതാ പരീക്ഷയെഴുതി പാസായിരിക്കുകയാണ് ഈ വീട്ടമ്മ. അതിലെന്താണ് ഇത്ര പ്രത്യേകത? തൊണ്ണൂറുകളിൽ പരീക്ഷയെഴുതുന്നവരുണ്ടല്ലോ എന്നാണോ ചിന്തിക്കുന്നത്! ചന്ദ്രമണി പരീക്ഷ മാത്രമല്ല ഒപ്പം കവിതയും എഴുതി. ആ കവിതകൾ ചേർത്ത് ഒരു പുസ്‌തകവും പുറത്തിറക്കി.
ഒന്നും എളുപ്പത്തിൽ സാധിച്ചെടുത്തതല്ല. സ്വന്തം ജീവിതം തന്നെയാണ് ചന്ദ്രമണിക്ക് പ്രചോദനമായത്. പത്താം ക്‌ളാസിൽ തോൽവി ഏറ്റുവാങ്ങിയതോടെ പഠനം പാതിവഴിയിലാണ്. പിന്നാലെ കല്യാണം കഴിഞ്ഞു. മൂന്ന് മക്കളുമായി. പഠിക്കാനുള്ള മോഹം എവിടെയോ ഉണ്ടായിരുന്നിരിക്കണം. അങ്ങനെയാണ് സാക്ഷരതാ മിഷന്റെ പത്താം ക്‌ളാസ് തുല്യതാ പരീക്ഷയെഴുതാൻ ചന്ദ്രമണി ഒരുങ്ങിയിറങ്ങിയത്. വെറുതെയായില്ല, കഴിഞ്ഞ വർഷം പത്താം ക്‌ളാസ് തുല്യതാ പരീക്ഷ ചന്ദ്രമണി പാസായി.
വളർന്ന് വലുതായ മക്കളുണ്ടെന്ന ചിന്തയൊന്നും പഠനത്തിന് തടസമായില്ലെന്ന് ചന്ദ്രമണി പറയുന്നു. ഇപ്പോൾ പ്ളസ് വൺ തുല്യതാ പരീക്ഷയെഴുതാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ചന്ദ്രമണി എഴുതിയ കവിതകൾ അധ്യാപകരുടെ ശ്രദ്ധയിൽ പെട്ടത്. അവരുടെ പ്രോൽസാഹനം ഒരു പുസ്‌തകം പബ്‌ളിഷ് ചെയ്യുന്നതിലേക്ക് ചന്ദ്രമണിയെ എത്തിച്ചു. ‘ എന്റെ സ്വർണ മന്ദാരപ്പൂവ്’ എന്ന കവിതാസമാഹാരമാണ് ചന്ദ്രമതിയുടേതായി പുറത്തിറങ്ങിയത്. ജീവിതാനുഭവങ്ങൾ തന്നെയാണ് കവിതയാക്കിയിരിക്കുന്നതും.
സുദർശനനാണ് ചന്ദ്രമണിയുടെ ഭർത്താവ്. ഷാജു എസ് ചന്ദ്ര, ഷൈൻ എസ് ചന്ദ്ര, ഷൈജു എസ് ചന്ദ്ര എന്നിവർ മക്കളാണ്. പ്ളസ് ടു പരീക്ഷ ജയിക്കുകയാണ് ചന്ദ്രമണിയുടെ അടുത്ത ലക്ഷ്യം. കവിതയെഴുത്ത് നിർത്തില്ലെന്നും ഈ 67കാരി പറയുന്നു.
Most Read: കോഴിക്കോട് സംഗീത പരിപാടിക്കിടെ അപകടം; സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്