മറ്റെല്ലാ മേഖലകളിലുമെന്ന പോലെ സിനിമാ വ്യവസായത്തിലും വൻ പ്രതിസന്ധിയാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി കോവിഡ് മഹമാരി സൃഷ്‌ടിക്കുന്നത്. എന്നാൽ കോവിഡ് ദുരിതം വിതയ്‌ക്കുമ്പോഴും ഒടിടിയിലും അല്ലാതെയും നിരവധി നല്ല സിനിമകള്‍ പ്രേക്ഷകർക്ക് അരികിലേക്ക് എത്തിയിരുന്നു. അതില്‍ ഒരു പടി മുന്നിലാണ് മലയാള സിനിമ എന്നുതന്നെ പറയാം. വാസ്‌തവത്തിൽ മലയാള സിനിമയ്‌ക്ക് കോവിഡ് മഹമാരി ഒടിടിയിലേക്കുള്ള കാല്‍വെപ്പായി മാറുകയായിരുന്നു. ഒടിടി റിലീസ് വലിയ വാതായനങ്ങളാണ് മലയാള സിനിമയ്‌ക്ക് മുന്നിൽ തുറന്നുവെച്ചത്.
ഇപ്പോഴിതാ സംവിധായകന്‍ മണിരത്‌നവും മലയാള സിനിമയുടെ മികവിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ളിക്‌സ് ആന്തോളജി ചിത്രമായ ‘നവരസ’യുമായി ബന്ധപ്പെട്ട് ഒരു മാദ്ധ്യമത്തിന് നൽകിയ ഓൺലൈൻ അഭിമുഖത്തിലാണ് മണിരത്‌നം പുതിയ കാലത്തെ മലയാള സിനിമയുടെ മുന്നേറ്റത്തെ അഭിനന്ദിച്ചത്.
‘ഗംഭീരം എന്നാണ് പുതിയ മലയാള സിനിമകളെ കുറിച്ച് ഒറ്റവാക്കില്‍ പറയാനുള്ളത്. നിരവധി പുതിയ സംവിധായകര്‍, എഴുത്തുകാര്‍, കലാകാരന്‍മാര്‍. ഇത് മലയാള സിനിമയുടെ സുവര്‍ണ കാലം തന്നെയാണ്. അടുത്തിടെ ‘നായാട്ട്’, ‘ജോജി’ എന്നീ സിനിമകള്‍ കണ്ടിരുന്നു. ഈ മഹാമാരി സമയത്ത് എല്ലാ പ്രതിസന്ധികളെയും മറികടന്ന് ഇത്രയും മികച്ച സിനിമകള്‍ മലയാളത്തില്‍ നിന്ന് വരുന്നതില്‍ അതിയായ സന്തോഷമുണ്ട്,’ മണിരത്‌നം പറഞ്ഞു.
അതേസമയം ആഗസ്ററ് 6ന് റിലീസ് ചെയ്യുന്ന ‘നവരസ’ നെറ്റ്ഫ്ളിക്‌സുമായി ചേര്‍ന്ന് മണിരത്‌നവും ജയേന്ദ്രനുമാണ് നിർമിക്കുന്നത്. കോവിഡ് വ്യാപനത്താല്‍ വഴിമുട്ടിയ, സിനിമാ മേഖലയിലെ തൊഴിലാളികള്‍ക്ക് കൈത്താങ്ങേകാനാണ് ഈ ആന്തോളജി ചിത്രം ഒരുക്കിയിരിക്കുന്നത്. ‘നവരസ’യില്‍ നിന്ന് ലഭിക്കുന്ന ലാഭ തുക സിനിമാ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കാണ് ലഭിക്കുക. ഏകദേശം 12,000 തൊഴിലാളികള്‍ക്ക് ഇതിലൂടെ സഹായം ലഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.
Most Read: ‘കോപ്പ’യിൽ മുത്തമിട്ട് അർജന്റീന; കാനറിപ്പടയെ തകർത്ത് മിശിഹായുടെ കിരീടനേട്ടം