കണ്ണൂര്‍: പാനൂരിൽ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സംസ്‌ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനാണ് മേൽനോട്ട ചുമതല. ഡിവൈഎസ്‌പി വിക്രമൻ അന്വേഷണ സംഘത്തിലുണ്ട്.
അതേസമയം, കേസില്‍ ഇതുവരെ നാല് പ്രതികളാണ് പിടിയിലായത്. ഇന്നലെ രാത്രി പാനൂരിൽ നിന്ന് അനീഷ് ഒതയോത്ത് എന്നയാളെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. ആദ്യ പ്രതിപ്പട്ടികയിൽ പേരില്ലാത്ത ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത്.
ഇന്ന് പിടിയിലായ നാലാം പ്രതി ശ്രീരാഗും ഏഴാം പ്രതി അശ്വന്തും സിപിഎം പ്രവർത്തകരാണ്. പ്രതിപ്പട്ടികയിലുള്ള മൂന്ന് പേർ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളാണ്. എട്ടാം പ്രതി ശശി കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും 10ആം പ്രതി ജാബിർ സിപിഎം പെരിങ്ങളം ലോക്കൽ കമ്മറ്റി അംഗവും അഞ്ചാം പ്രതി സുഹൈൽ ഡിവൈഎഫ്ഐ പാനൂർ മേഖല ട്രഷററുമാണ്.
അതേസമയം, ഇവരടക്കമുള്ള എല്ലാ പ്രതികളും ഒളിവിലാണ്. ഇന്നലെ ആത്‌മഹത്യ ചെയ്‌ത രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മൃതദേഹം ഇന്‍ക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി പോസ്‌റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
മന്‍സൂറിനെ കൊലപ്പെടുത്താൻ അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്‌സാപ്പിലൂടെ ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. റിമാന്‍ഡിലായ പ്രതി ഷിനോസിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ പോലീസിന് കിട്ടിയത്.
Also Read: കര്‍ഷകസമരം; ചര്‍ച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രം, സമരം നീട്ടിവെക്കാനും ആവശ്യം