ന്യൂഡെൽഹി: ഈ വർഷത്തെ അഖിലേന്ത്യാ മൈഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ ഒബിസി സംവരണം ഉറപ്പാക്കി കേന്ദ്ര സർക്കാർ. 27 ശതമാനം സംവരണം ഒബിസിക്കും, 10 ശതമാനം മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും (ഇഡബ്ള്യുഎസ്) സംവരണം ഏർപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ പുതിയ തീരുമാനം 5550ഓളം വിദ്യാർഥികൾക്ക് പ്രയോജനപ്പെടുമെന്നാണ് റിപ്പോർട്ടുകൾ.
ബിരുദ, ബിരദാനന്തര കോഴ്‌സുകളിലെ സീറ്റുകളിലാണ് സംവരണം ബാധകമാകുക. ബിരുദ പ്രവേശനത്തിന് ആകെ മെഡിക്കൽ സീറ്റുകളിൽ 15 ശതമാനവും ബിരുദാനന്തര ബിരുദത്തിൽ 50 ശതമാനവുമാണ് അഖിലേന്ത്യാ ക്വാട്ടയായി നിശ്‌ചയിച്ചിരിക്കുന്നത്. നേരത്തെ പട്ടിക വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം ഉണ്ടായിരുന്നത്. 2007ലെ സുപ്രീം കോടതി വിധി പ്രകാരം പട്ടികജാതി വിഭാഗത്തിന് 15 ശതമാനവും, പട്ടിക വർഗ വിഭാഗത്തിന് 7.5 ശതമാനവും സംവരണമാണ് ഉണ്ടായിരുന്നത്.
Our Government has taken a landmark decision for providing 27% reservation for OBCs and 10% reservation for Economically Weaker Section in the All India Quota Scheme for undergraduate and postgraduate medical/dental courses from the current academic year. https://t.co/gv2EygCZ7N
— Narendra Modi (@narendramodi) July 29, 2021
‘ഈ തീരുമാനം എല്ലാ വർഷവും എംബിബിഎസിന് 1,500 ഒബിസി വിദ്യാർഥികൾക്കും പോസ്‌റ്റ് ഗ്രാജുവേഷനിൽ 2,500 ഒബിസി വിദ്യാർഥികൾക്കും ഗുണകരമാവും. അതിനൊപ്പം തന്നെ എംബിബിഎസിൽ 550 ഇഡബ്ള്യുഎസ് വിദ്യാർഥികൾക്കും പോസ്‌റ്റ് ഗ്രാജുവേഷനിൽ ആയിരത്തോളം ഇഡബ്ള്യുഎസ് വിദ്യാർഥികൾക്കും പ്രയോജനം ചെയ്യും’ കേന്ദ്ര സർക്കാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
സുപ്രധാനമായ നടപടിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ കുറിച്ച് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇത് പ്രതിവർഷം ആയിരക്കണക്കിന് യുവജനങ്ങൾക്ക് മികച്ച അവസരങ്ങൾ നേടുന്നതിനും, നമ്മുടെ രാജ്യത്ത് സാമൂഹ്യ നീതിയുടെ ഒരു പുതിയ മാതൃക സൃഷ്‌ടിക്കുന്നതിനും വളരെയധികം ഗുണം ചെയ്യും’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: ഇൻഷുറൻസ് കമ്പനികളുടെ സ്വകാര്യവൽകരണം; ഭേദഗതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം