വയനാട്: ജില്ലയിൽ ഈ വർഷം ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോർട് ചെയ്‌തു. തിരുനെല്ലി പഞ്ചായത്തിലെ 24-കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. വനവുമായി ബദ്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ടിരുന്ന യുവാവിന് പനിയും ശരീരവേദനയും അനുഭവപെട്ടതോടെ അപ്പപ്പാറ സിഎച്ച്സിയിൽ ചികിൽസ തേടുകയായിരുന്നു. പിന്നീട് കുരങ്ങുപനി സംശയിച്ചതോടെ വയനാട് ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ബത്തേരി പബ്ളിക് ഹെൽത്ത് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് യുവാവിന് കുരങ്ങുപനി സ്‌ഥിരീകരിച്ചത്. ഇതേത്തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാമ്പിൾ പരിശോധന നടത്തി. ആർക്കും രോഗം സ്‌ഥിരീകരിച്ചിട്ടില്ല. യുവാവിന് രോഗം റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ മുതൽ ജൂൺ വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ഒരുമാസം മുമ്പ് കർണാടകയിൽ രോഗം സ്‌ഥിരീകരിച്ചത് മുതൽ തന്നെ ജില്ലയിലും മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും തുടങ്ങിയിരുന്നതായി ആരോഗ്യവകുപ്പ് പറഞ്ഞു. ജില്ലാ വെയ്റ്റർ കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ അപ്പപ്പാറ, ബേഗൂർ ഭാഗങ്ങളിൽ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വനത്തിന് പുറത്ത് നിന്ന് ശേഖരിച്ച ചെള്ളുകളിൽ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Most Read: ‘കാൽകഴുകിച്ചൂട്ട്’ ചാതുർ വർണ്യത്തെ ആനയിക്കുന്ന ചടങ്ങ്; ഉപേക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു