കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും ഉമ്മൻചാണ്ടിയെ പ്രശംസിച്ചും കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വയലാര്‍ രവി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തെ നന്നായി അറിയണമെന്നും അദ്ദേഹത്തിന്റെ പരിചയകുറവ് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും വയലാർ രവി പറഞ്ഞു.
“മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ നിന്നും വന്നയാളാണ്. എന്നാല്‍ കേരളം മുഴുവന്‍ നടന്നു പരിചയം അദ്ദേഹത്തിന് ഇല്ല. ഞാനോ ആന്റണിയോ ഉമ്മന്‍ചാണ്ടിയോ ആയിരുന്നെങ്കില്‍ യാത്ര ചെയ്‌തവരാണ്. ഞങ്ങള്‍ക്ക് സ്‌ഥലങ്ങളും രാഷ്‌ട്രീയവും അറിയാം. എന്നാല്‍ മുല്ലപ്പള്ളിയെ ഡെൽഹിയിൽ നിന്നും നേരിട്ട് നിയമിച്ചതാണ്. സുധാകരന്‍ ആവട്ടെയെന്ന അഭിപ്രായമാണ് എനിക്ക്. ഉമ്മന്‍ചാണ്ടിയെ കൂടെ നിര്‍ത്തിയില്ലെങ്കില്‍ കുഴപ്പമാണ്,”-വയലാര്‍ രവി പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിലെ ജനപ്രിയ നേതാവാണ്. അദ്ദേഹത്തിന്റെ നേതൃത്വം അനിവാര്യമാണെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.
“ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ മുന്നില്‍ വരേണ്ടത്. കാരണം ജനങ്ങള്‍ക്ക് അദ്ദേഹത്തില്‍ ഒരുവിശ്വാസം ഉണ്ട്, ജനകീയനാണ്. ഉമ്മന്‍ചാണ്ടി പിന്നിലേക്ക് പോകുന്നത് കേരളത്തിലെ കോണ്‍ഗ്രസിന് ഗുണകരമല്ല. ഉമ്മൻചാണ്ടിയെ മുന്നിൽ നിർത്തി പ്രവർത്തിച്ചാൽ മാത്രമേ കോൺഗ്രസിനും യുഡിഎഫിനും ഗുണം ഉണ്ടാവൂ,”- അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് അടിസ്‌ഥാനത്തില്‍ സ്‌ഥാനാർഥി നിര്‍ണയം പാടില്ല. ഒരാളെ മാത്രമായി സംഘടനാ ചുമതല ഏൽപ്പിക്കരുത്. എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ടുള്ള പ്രവർത്തനമാണ് പാർട്ടിക്ക് വേണ്ടത്. അത്തരത്തിൽ ആവണം കമ്മിറ്റികൾ രൂപീകരിക്കേണ്ടത് എന്നും വയലാർ രവി കൂട്ടിച്ചേർത്തു.
Also Read: രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിലക്കണം; ബിജെപി