കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ സാക്ഷി വിസ്‌താരം തിങ്കളാഴ്‌ചയും തുടരും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് സാക്ഷി വിസ്‌താരം നടക്കുന്നത്. ഇന്നലെയും നാദിർഷ വിസ്‌താരത്തിനായി കോടതിയിൽ ഹാജരായിരുന്നു.
അതേസമയം ഇന്നലെ നടന്ന പ്രോസിക്യൂഷൻ ക്രോസ് വിസ്‌താരത്തിൽ മുൻ നിലപാടിന് വിരുദ്ധമായ മൊഴിയാണ് നാദിർഷ നൽകിയതെന്നാണ് സൂചന. എന്നാൽ അദ്ദേഹം കൂറുമാറിയതായി കോടതി വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ കേസിലെ 17 സാക്ഷികളെ വിസ്‌തരിക്കുന്നതിനായി കോടതി സമയക്രമം നിശ്‌ചയിച്ചിട്ടുണ്ട്. ഒക്‌ടോബർ 10ആം തീയതി സാക്ഷി വിസ്‌താരം അവസാനിക്കുമെന്നാണ് സൂചന.
അതേസമയം കേസിൽ വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചിട്ടുണ്ട്. ഈ മാസം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് സുപ്രീം കോടതി നേരത്തെ വ്യക്‌തമാക്കിയിരുന്നത്. എന്നാൽ സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം രൂക്ഷമായതിനാൽ സാക്ഷി വിസ്‌താരം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് സെഷൻസ് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി 6 മാസത്തെ സമയം കൂടി അനുവദിച്ചത്.
Read also: പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണില്‍ മൂന്നാം മെഡലും ഉറപ്പിച്ച് ഇന്ത്യ