ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യ മൂന്നാം മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ കൃഷ്‌ണ നാഗറാണ് പുരുഷൻമാരുടെ ബാഡ്മിന്റൺ എസ്എച്ച്- 6 വിഭാഗത്തിൽ ഫൈനലിൽ കടന്നത്. പ്രമോദ് ഭഗത്, സുഹാസ് യതിരാജ് എന്നിവർക്ക് ശേഷം ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റൺ ഫൈനലിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് കൃഷ്‌ണ നാഗർ.
കൃഷ്‌ണയുടെ ഫൈനൽ പ്രവേശനത്തോടെ ഇന്ത്യ പാരാലിമ്പിക്‌സിൽ 18 മെഡലുകൾ ഉറപ്പിച്ചു. നാളെയാണ് ഫൈനൽ. ഹോങ് കോങ്ങിന്റെ ചു മാൻ കൈയാണ് കൃഷ്‌ണയുടെ എതിരാളി.
സെമി ഫൈനലിൽ ബ്രിട്ടന്റെ ക്രിസ്‌റ്റൻ കൂംബ്‌സിനെയാണ് കൃഷ്‌ണ പരാജയപ്പെടുത്തിയത്. സ്‌കോർ: 21–10, 21–11. മൽസരത്തിലുടനീളം ഇന്ത്യൻ താരം വ്യക്‌തമായ ആധിപത്യം പുലർത്തിയിരുന്നു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നു വളർന്നുവന്ന കൃഷ്‌ണ ആദ്യമായാണ് ഒരു അന്താരാഷ്‍ട്ര മൽസരത്തിൽ പങ്കെടുക്കുന്നത്. മുൻപ് അവസരങ്ങൾ ലഭിച്ചെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങൾ വില്ലനായി. ദേശീയ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതോടെയാണ് താരം പാരലിമ്പിക്‌സിന് യോഗ്യത നേടിയത്.
അതേസമയം ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാൽ സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ എസ്എച്ച്-1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്.
ബാഡ്‌മിന്റണിൽ ഫൈനലിൽ കടന്ന ഇന്ത്യയുടെ പ്രമോദ് ഭഗതും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെ പരാജയപ്പെടുത്തിയാണ് പ്രമോദ് മെഡലുറപ്പിച്ചത്.
Most Read: ഇന്ത്യ-യുഎസ് ‘2+2’ കൂടിക്കാഴ്‌ച നവംബറിൽ നടക്കും; വിദേശകാര്യ സെക്രട്ടറി