ന്യൂഡെൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായുള്ള ‘2+2‘ കൂടിക്കാഴ്‌ച ഈ വർഷം നവംബറിൽ നടക്കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശ്രിംഗ്ള പറഞ്ഞു. നവംബറിൽ നടക്കേണ്ട ചർച്ചകൾക്കുള്ള ഒരുക്കത്തിലാണ്. കൃത്യമായ തീയതി ഇതുവരെ തീരുമാനം ആയിട്ടില്ല. മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന് ശേഷം ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് വിദേശകാര്യ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.
യുഎസ് സന്ദർശന വേളയിൽ അദ്ദേഹം സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ ഉൾപ്പെടെ പ്രസിഡണ്ട് ജോ ബൈഡന്റെ ഭരണത്തിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. അവസാന കൂടിക്കാഴ്‌ച ന്യൂഡെൽഹിയിൽ വച്ചായിരുന്നു നടന്നത്, അതിനാൽ തന്നെ അടുത്ത തവണ ഇതിന് യുഎസ് ആയിരിക്കും ആതിഥേയത്വം വഹിക്കുന്നത്.
ഇരു രാജ്യങ്ങളിലെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ തമ്മിൽ നടക്കുന്ന കൂടിക്കാഴ്‌ചയാണ് ‘2+2‘. ജോ ബൈഡന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മിൽ ഇത്തരമൊരു കൂടിക്കാഴ്‌ച നടക്കാൻ പോവുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവർക്കൊപ്പം യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ആന്റണി ബ്ളിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്‌റ്റിൻ എന്നിവർ ഇതിൽ പങ്കെടുക്കും.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിൽ അഫ്‌ഗാൻ വിഷയത്തിന് പുറമെ ഈ വർഷാവസാനം വരാനിരിക്കുന്ന ചതുരാഷ്‌ട്ര ഉച്ചകോടിയുടെ കാര്യങ്ങളും, മറ്റ് പ്രാദേശിക, ബഹുരാഷ്‌ട്ര വിഷയങ്ങളിലും വിശദമായ ചർച്ചകൾ നടന്നതായാണ് സൂചന. ബുധനാഴ്‌ചയാണ് ശ്രിംഗ്ള യുഎസിൽ എത്തിയത്.
Read Also: ഥാർ മരുഭൂമിയിൽ മൂന്ന് ദിനോസറുകളുടെ കാൽപാടുകൾ കണ്ടെത്തി