ഡെല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി ഇന്ത്യ. അനാരോഗ്യകരമായ പ്രവണതയാണിതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി. യുഎസ് ആക്‌ടിങ് ചീഫ് ഓഫ് മിഷൻ ഗ്ളോറിയ ബെർബേനയെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ നടത്തിയ 40 മിനിറ്റോളം നീണ്ട ചർച്ചയിലാണ് ഇന്ത്യ അതൃപ്‌തി അറിയിച്ചത്.
മറ്റു രാജ്യങ്ങളുടെ പരമാധികാരവും ആഭ്യന്തര വിഷയങ്ങളും ബഹുമാനിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ അത് അനാരോഗ്യകരമായ പ്രവണതകൾക്ക് വഴിവെക്കുമെന്നും വിദേശകാര്യ വക്‌താവ് അറിയിച്ചു. കെജ്‌രിവാളിന്റെ അറസ്‌റ്റ് സംബന്ധിച്ച വാർത്തകൾ നിരീക്ഷിക്കുകയാണെന്നും, നീതിപൂർണവും സുതാര്യവും സമയബന്ധിതവുമായ നിയമ നടപടികൾ അരവിന്ദ് കെജ്‌രിവാളിന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചിരുന്നു.
വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോടായിരുന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക വക്‌താവിന്റെ പ്രതികരണം. കെജ്‌രിവാളിന്റെ അറസ്‌റ്റിൽ നേരത്തെ ജർമനിയും പ്രതികരിച്ചിരുന്നു. നീതിപൂർണമായ വിചാരണയ്‌ക്ക് കെജ്‌രിവാളിന് അവകാശമുണ്ടെന്നും ജുഡീഷ്യറിയുടെ നിഷ്‌പക്ഷത, ജനാധിപത്യത്തിന്റെ അടിസ്‌ഥാന തത്വങ്ങൾ എന്നിവ ഉറപ്പാക്കണമെന്നുമായിരുന്നു ജർമൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നത്.
ഇതിൽ പ്രതിഷേധവുമായി രംഗത്തെത്തിയ വിദേശകാര്യ മന്ത്രാലയം, ജർമനിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചുവരുത്തി നീരസം അറിയിച്ചിരുന്നു. പിന്നാലെയാണ് അമേരിക്കയുടെ പ്രതികരണം വന്നത്. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്‌ചയാണ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. ഈ മാസം 28 വരെയാണ് കെജ്‌രിവാളിനെ ഇഡി കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്.
Most Read| 123 അടി നീളമുള്ള ദോശ! ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ സംഘത്തിൽ മലയാളി ഷെഫും